bank

കോട്ടയം: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെയും എസ്.എൽ.ബി.സി കേരളയുടെയും ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടുകൂടി കോട്ടയം ലീഡ് ബാങ്ക് നടപ്പാക്കിയ ഡിജിറ്റൽ കോട്ടയം പദ്ധതി പൂർത്തിയായി. ഇതോടെ കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ലയായി കോട്ടയം മാറി. തൃശൂർ ആണ് ആദ്യജില്ല.
കെ.പി.എസ് മേനോൻ ഹാളിൽ കളക്ടർ ഡോ.പി കെ ജയശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.എൽ.ബി.സി കൺവീനറും കാനറാ ബാങ്ക് ജനറൽ മാനേജരുമായ എസ്. പ്രേംകുമാർ സമ്പൂർണ ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ ബാങ്കുകളിലെ 50 ലക്ഷത്തോളം വരുന്ന സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകളേയും 70,000 ത്തോളം വ്യവസായിക അക്കൗണ്ടുകളെയും ഏതെങ്കിലും ഒരു ഡിജിറ്റൽ സേവനം ഉപയോഗിക്കുവാൻ പര്യാപ്തമാകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

റിസർവ് ബാങ്ക് ഒഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ റീനി അജിത്ത്, എസ്. ബി.ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ശ്രീകാന്ത്, റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ജനറൽ മാനേജർ സെഡ്രിക് ലോറൻസ്, എസ് ബി ഐ ജനറൽ മാനേജർ വന്ദന മെഹറോത്ര, എസ് ബി ഐ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സുരേഷ് വാക്കിയിൽ, സന്തോഷ്.എസ് , ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് മിനിമോൾ ലിസ് തോമസ്, നബാർഡ് ഡി.ഡി.എം റെജി വർഗീസ്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ റീജണൽ മാനേജർ ജയദേവ് നായർ, റിസർവ് ബാങ്ക് ഒഫ് ഇന്ത്യ കോട്ടയം എൽ.ഡി.ഓ കാർത്തിക് എ.കെ, വിനോദ് കുമാർ വി എന്നിവർ പങ്കെടുത്തു.