
കോട്ടയം: ഡി.സി.സി പുനസംഘടനയെ ചൊല്ലി കോൺഗ്രസിൽ അടി മുറുകി. നീണ്ട ലിസ്റ്റ് വെട്ടി ചുരുക്കി കെ.പി.സി.സി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതോടെ പൊട്ടിത്തെറിയിൽ എത്തുമെന്നാണ് ഗ്രൂപ്പ് നേതാക്കൾ മുന്നറിയിപ്പു നൽകുന്നത്.
25 ഭാരവാഹികളും 25 എക്സിക്യൂട്ടീവ് അംഗങ്ങളും അടങ്ങുന്ന ലിസ്റ്റാണ് ജില്ലാ തലത്തിൽ കെ.പി.സി.സി പ്രസിദ്ധികരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടിട്ടുള്ളത്. നിലവിലുള്ള 40 ശതമാനം പ്രാതിനിധ്യം ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നു. എ ഗ്രൂപ്പിൽ കോട്ടയത്ത് ഉമ്മൻചാണ്ടി ഗ്രൂപ്പിന് പുറമേ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഗ്രൂപ്പുമുണ്ട്. 25 ഭാരവാഹി ലിസ്റ്റിൽ ഔദ്യോഗിക ഗ്രൂപ്പും പ്രാതിനിധ്യം ആവശ്യപ്പെടുന്നു. ഉമ്മൻചാണ്ടി ഗ്രൂപ്പാകട്ടെ വിട്ടുകൊടുക്കാൻ തയ്യാറല്ല . 50 ഭാരവാഹികളുടെ സ്ഥാനത്ത് മൂന്ന് ഗ്രൂപ്പും ചേർന്ന് നൂറിലേറെ പേര് കെ.പി.സി.സി ക്ക് നൽകിയിട്ടുണ്ട്. 50 പേർ ലിസ്റ്റിൽ നിന്ന് പുറത്താകുന്നത് പൊട്ടിത്തെറിക്ക് വഴി വയ്ക്കുമെന്നതിനാൽ ലിസ്റ്റ് പുറത്തുവിടാതുള്ള കളികളാണ് എ ഗ്രൂപ്പ് നേതാക്കൾ നടത്തുന്നത്. ഐ ഗ്രൂപ്പ് 12 പേരുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. ഡി.സി.സി ഭാരവാഹികൾക്കു പുറമേ 18 ബ്ലോക്ക് ഭാരവാഹികളെയും പുതുതായി തിരഞ്ഞെടുക്കണം .നിലവിലുള്ള പലരെയും മാറ്റാൻ ഗ്രൂപ്പ് നേതാക്കൾ തയ്യാറാകാത്തതിനാൽ ബ്ലോക്ക് ഭാരവാഹിത്വവും തർക്കത്തിലാണ് .
എ ഗ്രൂപ്പിലെ ഭിന്നത മുതലെടുത്ത് കൂടുതൽ സ്ഥാനങ്ങൾ നേടിയെടുക്കാനാണ് ഐ ഗ്രൂപ്പ് നീക്കം. ഉമ്മൻചാണ്ടി പക്ഷമാകട്ടെ തങ്ങളുടെ ഗ്രൂപ്പിനുള്ള വിഹിതം മറ്റാർക്കും നൽകാതിരിക്കാനുള്ള കളികളാണ് നടത്തുന്നത്.
ഇടം നേടാൻ തിരുവഞ്ചൂർ ഗ്രൂപ്പും
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായിരുന്നു കോട്ടയം. ഇതിൽ വിള്ളലുണ്ടാക്കിയാണ് തിരുവഞ്ചൂരിനോട് ആഭിമുഖ്യം പുലർത്തുന്ന ഔദ്യോഗിക ഗ്രൂപ്പിന്റെ രംഗ പ്രവേശം. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി തിരുവഞ്ചൂരിന്റെ പേര് പറയാതെ വന്നതോടെയാണ് എ ഗ്രൂപ്പിൽ പിളർപ്പുണ്ടായത്. പി.എ.സലീം, കുഞ്ഞ് ഇല്ലമ്പള്ളി, തോമസ് കല്ലാടൻ, ജോസി സെബാസ്റ്റ്യൻ തുടങ്ങിയ നേതാക്കളുടെ പേരുകൾ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉയരുന്നു. ഉമ്മൻചാണ്ടിക്കു പുറമേ കെ.സി ജോസഫ് എ ഗ്രൂപ്പിന് നേതൃത്വം നൽകുമ്പോൾ, ജോസഫ് വാഴക്കൻ, ഫിലിപ്പ് തോമസ് തുടങ്ങിയവരാണ് ഐ ഗ്രൂപ്പിന്റെ മുന്നണി പോരാളികൾ.