കോട്ടയം : കേരളത്തിലെ പ്രധാന വിനോദസഞ്ചാരമേഖലയിലേക്കുള്ള റോഡെന്ന നിലയിൽ ഈരാറ്റുപേട്ട - വാഗമൺ - പീരുമേട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രത്യേക സംവിധാനത്തിലൂടെ നേരിട്ട് നിരീക്ഷിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഈരാറ്റുപേട്ട നടയ്ക്കൽ ഹുദാ ജംഗ്ഷനിൽ റോഡ് നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിയിൽ പ്രതിസന്ധി നേരിടുന്ന വിനോദ സഞ്ചാര മേഖലയുടെ ഉണർവ് സാദ്ധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കും. പൊതു മരാമത്ത് വകുപ്പ് നടപ്പാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകാനും സൃഷ്ടിപരമായ വിമർശനങ്ങൾ ഉയർത്താനും ജനങ്ങൾക്ക് അവകാശമുണ്ട്. ഫോണിലൂടെയും മറ്റ് സംവിധാനങ്ങളിലൂടെയും ഉപയോഗിക്കാനാകുന്ന പുതുസംവിധാനം ഉടൻ നിലവിൽ വരും. ഇതിലൂടെ വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും ഗുണമേന്മയും ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 19 .90 കോടി രൂപ മുടക്കിയാണ് സംസ്ഥാന പാത നവീകരിക്കുന്നത്. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷനായി. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. ഈരാറ്റുപേട്ട നഗരസഭാദ്ധ്യക്ഷ സുഹ്‌റ അബ്ദുൾ ഖാദർ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജെയിംസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എൻജിനിയർ എസ്. സുധ, എക്‌സിക്യുട്ടീവ് എൻജിനിയർ പി.ശ്രീലേഖ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കുര്യാക്കോസ് ജോസഫ്, അഡ്വ. മുഹമ്മദ് ഇല്ല്യാസ്, വി.കെ.സന്തോഷ് കുമാർ, എം.കെ.തോമസ് കുട്ടി മുതുപുന്നയ്ക്കൽ, കെ.എ. മുഹമ്മദ് ഹാഷിം, റഫീഖ് പട്ടരുപറമ്പിൽ, ഉണ്ണിക്കുഞ്ഞ് ജോർജ്, മജു പുളിയ്ക്കൻ, അക്ബർ നൗഷാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി അബ്ദുൾ റൗഫ് എന്നിവർ പങ്കെടുത്തു.