
കോട്ടയം: ഇന്നലെ വൈകിട്ടാണ് വാവ സുരേഷിന് മൂർഖന്റെ കടിയേറ്റത്. കുറിച്ചിയിൽ ഒരാഴ്ചയോളമായി പ്രദേശവാസികളെ ഭയപ്പെടുത്തിക്കൊണ്ടിരുന്ന പാമ്പിനെ പിടിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. നാല് ദിവസങ്ങൾക്ക് മുമ്പാണ് ജലധരൻ എന്നയാളുടെ വീട്ടിലെ പശുത്തൊഴുത്തിന് സമീപം കൽക്കെട്ടിൽ പാമ്പിനെ കണ്ടത്. ഇന്നലെ വീണ്ടും കണ്ടു. തുടർന്ന് സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉടൻ ഇവിടെ ഒന്നല്ല രണ്ട് പാമ്പുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് നടുവേദന ഉള്ളതിനാൽ കല്ലും മറ്റും നാട്ടുകാരാണ് മാറ്റിയത്. ഇതിനിടയിൽ മൂർഖനെ കാണുകയും ചെയ്തു. വാവ സുരേഷ് ഉടൻ പാമ്പിനെ പിടികൂടി. നാലു തവണ പാമ്പ് ചാക്കിൽ നിന്ന് പുറത്തുചാടി. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് മൂർഖനെ കയറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.
കടി വിടാതിരുന്ന മൂർഖനെ സുരേഷ് ബലമായി വലിച്ചു മാറ്റി. നിലത്തുവീണ പാമ്പ് കൽക്കെട്ടിനകത്തേക്കു ഇഴഞ്ഞു പോയെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി. കാറിൽ കൊണ്ടു വയ്ക്കുകയും ചെയ്തു. സുരേഷ് തന്നെയാണ് ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞത്.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നു. ചിങ്ങവനത്ത് എത്തിപ്പോൾ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയോടെ ഛർദിച്ച് അവശ നിലയിലായി.തുടർന്ന് അടുത്തുള്ള ഭാരത് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകി.
വാവ സുരേഷിന് പാമ്പ് കടിയേൽക്കുന്നത് കണ്ട് നാട്ടുകാരിലൊരാൾ തലകറങ്ങി വീണു. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ നാട്ടുകാരനെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.