
കോഴിക്കോട്: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലേയ്ക്കും വികസനമെത്തിക്കുന്ന ബഡ്‌ജറ്റാണ് കേന്ദ്രധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊവിഡ് മഹാമാരി രാജ്യത്തെ 130 കോടി ജനങ്ങളെയും ബാധിച്ചിട്ടും കഠിനാധ്വാനം കൊണ്ട് അസാധാരണമായ തിരിച്ചു വരവാണ് രാജ്യം നടത്തിയത്. കുടിവെള്ളം, കൃഷി, അടിസ്ഥാനവികസനം തുടങ്ങി എല്ലാ മേഖലയേയും സ്പർശിക്കുന്ന ആത്മനിർഭരതയിലേക്ക് രാജ്യത്തെ നയിക്കുന്നതാണ് കേന്ദ്ര ബഡ്‌ജറ്റെന്ന് കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബഡ്‌ജറ്റിൽ അനുവദിച്ച തുക 34 ലക്ഷം കോടിയായിരുന്നെങ്കിൽ ഇത്തവണ 39 ലക്ഷം കോടിയായി ഉയർത്തിയത് രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച തെളിയിക്കുന്നതാണ്. സംസ്ഥാന സർക്കാർ ഒരിക്കലും നടക്കാത്ത സിൽവർ ലൈനിന് പിറകെ പോകുമ്പോൾ പ്രായോഗികമായി ജനങ്ങൾക്ക് ഗുണം ചെയ്യുന്ന 400 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് കേന്ദ്രബഡ്‌ജറ്റിൽ പ്രഖ്യാപിച്ചത്. മഹാമാരി രൂക്ഷമായി ബാധിച്ചിട്ടും സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി 50 വർഷത്തേയ്ക്ക് പലിശരഹിതമായ സഹായമാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളെ ചേർത്ത് നിർത്തിയുള്ള വികസനമാണ് മോദി സർക്കാർ ആഗ്രഹിക്കുന്നത്. കേരളത്തെ പോലെ കടക്കെണിയിൽ നട്ടംതിരിയുന്ന സംസ്ഥാനത്തിന് ഇത് ഏറെ ഗുണകരമാവും. ബിജെപി കേന്ദ്രത്തിൽ ഭരിക്കുമ്പോൾ മാത്രമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ബഡ്‌ജറ്റിൽ ഇത്തരം സഹായങ്ങൾ ലഭിച്ചിട്ടുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
സമ്പൂർണ്ണ ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നത്തിലേക്കുള്ള ചുവട് വെപ്പാണ് ഈ ബഡ്‌ജറ്റ്. ഡിജിറ്റൽ ഇന്ത്യ പ്രഖ്യാപിച്ചപ്പോൾ മോദിയുടെ വാചാടോപം എന്നു പറഞ്ഞവർക്കുള്ള ശക്തമായ മറുപടിയാണ് ഡിജിറ്റൽ കറൻസി. അടുത്ത സാമ്പത്തിക വർഷത്തോടെ ഡിജിറ്റൽ കറൻസി എത്തുന്നതോടെ സമ്പൂർണ ഡിജിറ്റലാവുന്ന അപൂർവ്വ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. രാജ്യത്തെ പോസ്റ്റ് ഓഫീസുകളിൽ കോർബാങ്കിംഗ് വരുന്നത് വിപ്ലവകരമായിരിക്കും. ഓരോ വീട്ടുപടിക്കലും ബാങ്ക് എത്തുന്നതോടെ ലോകത്തെ ഏറ്റവും ബൃഹത്തായ ബാങ്കിംഗ് സംവിധാനമുള്ള രാജ്യമായി ഇന്ത്യ മാറും. വിദ്യാഭ്യാസമേഖലയിലെ ഡിജിറ്റൽ യൂണിവേഴ്സിറ്റികൾ കൊവിഡ് കാലത്ത് ഏറ്റവും ബുദ്ധിമുട്ടുന്ന കേരളത്തിന് ഗുണകരമാവുമെന്നും ബിജെപി അദ്ധ്യക്ഷൻ ചൂണ്ടിക്കാണിച്ചു.
പാവപ്പെട്ടവരെ സഹായിക്കാനുള്ള തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം സർവ്വകാല റെക്കോർഡാണ്. നെല്ലിന് താങ്ങ് വില വർദ്ധിപ്പിക്കാനും സംഭരണം ഏർപ്പെടുത്താനുമുള്ള തീരുമാനം കേരളത്തിലെ കർഷകർക്ക് നൽകുന്ന ആശ്വാസം കുറച്ചൊന്നുമല്ല. പ്രധാനമന്ത്രി ഗതിശക്തി പദ്ധതി പ്രകാരം രാജ്യത്തിന്റെ അടിസ്ഥാന വികസനമേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാവും. പ്രതിരോധമേഖലയിൽ 68 ശതമാനം ഉത്പാദനവും ഇന്ത്യയിൽ തന്നെ നടത്തുമെന്ന പ്രഖ്യാപനം വലിയ തീരുമാനമാണ്. എംഎസ്എംഇ സെക്ടറിനുള്ള ഏഴു ലക്ഷം കോടി എടുത്തു പറയേണ്ടതാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംരഭകത്വം വർദ്ധിക്കാനും ഇത് കാരണമാവുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്, ജില്ലാ ജനറൽസെക്രട്ടറി ഇ.പ്രശാന്ത് കുമാർ എന്നിവർ സംബന്ധിച്ചു.