lokayuktha

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ മന്ത്രി ആർ.ബിന്ദു ചാൻസിലർക്ക് നൽകിയ കത്തിൽ ഒരിടത്തും ശുപാർശയില്ലെന്ന് ലോകായുക്ത. രമേശ് ചെന്നിത്തല മന്ത്രിയ്‌ക്കെതിരെ നൽകിയ ഹർജിയിൽ വാദത്തിനിടെയാണ് ലോകായുക്ത ജസ്‌റ്റിസ് സിറിയക് ജോസഫ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കത്തിൽ ഒരിടത്തും 'റെക്കമെന്റ്' എന്നില്ല. പകരം നിർദ്ദേശിക്കുകയാണ് ചെയ്‌തത്. അതിനാൽ ഇത് സ്വീകരിക്കാനും നിരസിക്കാനും ഗവർണർക്ക് അധികാരമുണ്ട്, നിർദ്ദേശം മന്ത്രി നൽകിയെങ്കിൽ നിയമനാധികാരിയായ ഗവർണ‌ർ അത് എന്തുകൊണ്ട് നിരസിച്ചില്ലെന്നും ലോകായുക്ത വാദത്തിനിടെ ചോദിച്ചു.

അതേസമയം മന്ത്രി പദവി ദുരുപയോഗം ചെയ്‌തെന്നും പക്ഷപാതം കാണിച്ചെന്നുമാണ് പരാതിയെന്ന് ചെന്നിത്തലയ്‌ക്ക് വേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം വാദിച്ചു. എന്നാൽ ഹർജിക്കാരന്റെ രാഷ്‌ട്രീയം നോക്കണമെന്ന് മന്ത്രിയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. സർക്കാരിന് ആരുടെയെങ്കിലും പേര് നിർദ്ദേശിക്കാനുണ്ടോയെന്ന് ഗവർണർ ചോദിച്ചതിന് പിന്നാലെയാണ് മന്ത്രി കത്ത് നൽകിയതെന്ന് സൂചിപ്പിക്കുന്ന തെളിവ് സർക്കാർ വാദത്തിനിടെ ഹാജരാക്കി.

മന്ത്രിക്ക് വൈസ് ചാൻസിലറിൽ നിന്നും എന്തെങ്കിലും പ്രത്യുപകാരം ലഭിച്ചെന്നുള‌ള തെളിവ് ഹർജിക്കാരൻ സമർപ്പിച്ചില്ലെന്ന് ലോകായുക്ത പറഞ്ഞു. കെ.കെ രാഗേഷിന്റെ ഭാര്യയ്‌ക്ക് മലയാളം അസോസിയേറ്റ് പ്രഫസറായി നിയമനം നൽകിയതിന്റെ പ്രത്യുപകാരമാണെന്ന ആരോപണം നിലനിൽക്കില്ലെന്നും രാഷ്‌ട്രീയക്കാരന്റെ ഭാര്യയെന്നത് അപരാധമാണോയെന്നും ലോകായുക്ത ചോദിച്ചു. എജിയുടെ ഉപദേശം അനുസരിച്ചാണ് മന്ത്രി നി‌ർദ്ദേശിച്ചതെന്നും ലോകായുക്ത പറഞ്ഞു.

വി.സി നിയമന മന്ത്രിയുടെ പങ്ക് ആരോപണത്തിൽ അന്വേഷണം ആവശ്യമാണോയെന്ന് വെള‌ളിയാഴ്‌ച തീരുമാനമുണ്ടാകും. രമേശ് ചെന്നിത്തലയുടെ ഹർജിയിൽ ഉത്തരവ് അന്നുണ്ടാകും. അതിനുമുൻപ് ലോകായുക്ത ഭേദഗതി ഓർഡിനൻസ് പ്രാബല്യത്തിലെത്തുമോയെന്ന് ഉപലോകായുക്ത ജസ്‌റ്റിസ് ഹാരുൺ അൽ റഷീദ് ചോദിച്ചു.