
കൊടകര: ദേശീയപാതയിൽ വാഹനപരിശോധനയ്ക്കിടെ, ചരക്കുലോറിയിൽ കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന അഞ്ച് കോടിയോളം വിലവരുന്ന 460 കിലോയോളം കഞ്ചാവുമായി മൂന്നുപേരെ ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ.സന്തോഷും സംഘവും പിടികൂടി. കൊടുങ്ങല്ലൂർ ചന്തപ്പുര മണപ്പാട്ട് വീട്ടിൽ ലുലു(32), തൃശൂർ വടക്കാഞ്ചേരി പെരിങ്ങണ്ടൂർ കുരുവീട്ടിൽ ഷാഹിൻ(33), മലപ്പുറം പൊന്നാനി ചെറുകുളത്തിൽ വീട്ടിൽ സലീം(37) എന്നിവരാണ് പിടിയിലായത്.
ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ.സന്തോഷിന്റെയും കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലന്റെയും നേതൃത്വത്തിൽ കൊടകരയിൽ പുലർച്ചെ മുതൽ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവുമായി വന്ന സംഘം പിടിയിലായത്. ആന്ധ്രയിൽ നിന്നും കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങുന്ന മേൽത്തരം ഗ്രീൻ കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വിൽപ്പന നടത്തുമ്പോൾ ഗ്രാമിന് 100 മുതൽ മുകളിലേക്കാണ് വില. ആന്ധ്രയിലെ അനക്കാപ്പള്ളിയിൽ നിന്ന് ചരക്കുലോറിയിൽ പാക്കറ്റുകളാക്കി കടലാസ് പെട്ടികൾ കൊണ്ടുമൂടിയാണ് കഞ്ചാവ് കടത്തിയിരുന്നത്. പിടിയിലായവരിൽ ഷാഹിൻ കൊള്ളസംഘത്തോടൊപ്പം ചേർന്ന് 13 വർഷങ്ങൾക്ക് മുൻപ് ഒല്ലൂരിൽ പച്ചക്കറി വ്യാപാരിയെ ആക്രമിച്ച് അരക്കോടിയോളം കവർന്ന കേസിൽ പ്രതിയാണ്.
സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, തൃശൂർ റേഞ്ച് ഡി.ഐ.ജി: എ.അക്ബർ എന്നിവരുടെ നിർദ്ദേശപ്രകാരം ലഹരി വസ്തുക്കൾക്കെതിരെ വിപുലമായ പരിശോധനകളും ബോധവത്കരണ പരിപാടികളുമാണ് മിഷൻ ഡ്രൈവ് എഗെയിൻസ്റ്റ് ഡ്രഗ്സ് എന്ന പേരിൽ നടത്തിവരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി, ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെയുടെ നിർദ്ദേശപ്രകാരം ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സി.എ.ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സിൽജോ, എ.യു.റെജി, എം.ജെ.ബിനു, ഷിജോ തോമസ്, സൈബർ സെൽ ഉദ്യോഗസ്ഥനായ സനൂപ് എന്നിവരടങ്ങിയ സംഘം ഏതാനും ദിവസമായി നാഷണൽ ഹൈവേയും മറ്റും കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു. കൊടകര സ്റ്റേഷനിലെ എസ്.ഐ ജെ.ജെയ്സൺ, അഡീഷണൽ എസ്.ഐ പി.കെ ബാബു, റെജി മോൻ, സീനിയർ സിപിഒമാരായ, എം.എസ്. ബൈജു ലിജോൺ, കെ.ടി.ആന്റണി എന്നിവരടങ്ങിയ സംഘവുമുണ്ടായിരുന്നു. ചാലക്കുടി തഹസിൽദാർ ഇ.എൻ.രാജുവിന്റെ സാന്നിദ്ധ്യത്തിലാണ് ലോറി തടഞ്ഞ് പിൻഭാഗം തുറന്ന് പരിശോധിച്ചത്. ആറ് മാസത്തിനുള്ളിൽ ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ എഴുന്നൂറ് കിലോയോളം കഞ്ചാവ് കൊരട്ടി, കൊടകര, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നായി പിടികൂടിയിരുന്നു.