
കോപ്പൻഹേഗൻ: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായി നിലനിൽക്കുമ്പോൾ പോലും കൊവിഡ് നിയന്ത്രണങ്ങളെല്ലാം പിൻവലിച്ച് ഒരു യൂറോപ്യൻ രാജ്യം. ഡെന്മാർക്കാണ് മാസ്‌ക്, സാമൂഹിക അകലം ഉൾപ്പടെ കൊവിഡ് നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചത്. രാജ്യം നിയന്ത്രണങ്ങൾ പിൻവലിച്ച് പൂർണമായും തുറക്കുകയാണെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്‌റക്‌സൻ അറിയിച്ചു.
നിലവിൽ ഡെന്മാർക്കിൽ ഒമിക്രോൺ വ്യാപനം ശക്തമാണ്. എങ്കിലും ജനങ്ങൾക്കെല്ലാം മൂന്ന് ഡോസ് വാക്‌സിൻ നൽകിയെന്നും ഇനി അപകടമില്ലെന്നുമുളള വാദമാണ് ഡെന്മാർക്ക് സർക്കാരിനുളളത്. ഇതോടെ കൊവിഡ് നിയന്ത്രണങ്ങളെല്ലാം പൂർണമായും പിൻവലിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ഡെന്മാർക്ക്.
ഇപ്പോഴും 29,000 ലധികം പ്രതിദിന കൊവിഡ് കേസുകളാണ് ഡെന്മാർക്കിലുളളത്. അഞ്ച് ലക്ഷത്തിലധികം രോഗികളുമുണ്ട്. പക്ഷെ ഒമിക്രോൺ രോഗബാധ അത്ര പ്രശ്‌നമല്ലെന്നാണ് സർക്കാർ വാദം. സമ്പർക്കപട്ടിക പ്രസിദ്ധീകരിക്കുന്ന ആപ്പ് സർക്കാർ പിൻവലിച്ചു. നിശാക്ളബുകളിലുൾപ്പടെ ഇനി നിയന്ത്രണമൊന്നുമുണ്ടാകില്ല.