
ന്യൂഡൽഹി: ഒമിക്രോണിന്റെ ഉപവകഭേദത്തിനെതിരെ ഇന്ത്യ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമിക്രോണിൻറെ നിലവിലെ വകഭേദത്തെക്കാൾ വ്യാപന ശേഷിയാണ് ഉപ വകഭേദത്തിനെന്നാണ് ലോകാരോഗ്യസംഘടന പറയുന്നന്നത്.
രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഒമിക്രോണിൻ്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാളിൽ നിന്ന് കൂടുതൽ പേരിലേക്ക് പകരാൻ ശേഷിയുള്ള ഒമിക്രോൺ ദിവസങ്ങൾ കൊണ്ടുതന്നെ വ്യാപനത്തിന്റെ പാരമ്യത്തിലെത്തിയിരുന്നു. എന്നാൽ അപകടകാരിയല്ലാത്തതിനാൽ രോഗികളുടെ എണ്ണം വളരെയധികം കൂടിയെങ്കിലും ആശുപത്രിവാസം ആവശ്യമുള്ളവരും ഗുരുതരാവസ്ഥയിലെത്തുന്നവരും കുറഞ്ഞു. ഐസിയു, വെന്റിലേറ്റർ ചികിത്സ നൽകേണ്ടവരിലെ എണ്ണം കുറഞ്ഞതും ആശ്വാസമായിരുന്നു.
ഈ ആശ്വാസത്തിനിടയ്ക്കാണ് പുതിയ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘനട രംഗത്തെത്തിയത്. വ്യാപന ശേഷി കൂടുതലുള്ള ഒമിക്രോൺ ഉപവകഭേദം പടർന്നാൽ വീണ്ടും രോഗികളുടെ എണ്ണം കുതിക്കും. രോഗ തീവ്രത എത്രത്തോളമെന്നതും മരണ നിരക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും നൽകി പ്രതിരോധം കടുപ്പിക്കാനാണ് രാജ്യത്തിന്റെ ശ്രമം.
അതിനിടെ ആശ്വാസം പകർന്ന് രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുറയുകയാണ്. രോഗമുക്തരാവുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എന്നാൽ കേരളം കൊവിഡ് പാരമ്യഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതിനാൽ ഇനി കേസുകൾ കുറയുമെന്ന് വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആറു ദിവസവും അമ്പതിനായിരത്തിന് മുകളിലാണ് കേസുകൾ. പക്ഷെ ടിപിആർ കുറഞ്ഞു വരുന്നു. എന്നാൽ മരണനിരക്ക് കൂടുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ചവരിൽ രണ്ട് നവജാതശിശുക്കളും ഉൾപ്പെടുന്നു