
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി . ബംഗളൂരുവിലെ വ്യാപാരിയില്‍ നിന്ന് പണം നല്‍കാതെ ആറ് കാറുകള്‍ തട്ടിയെടുത്തുവെന്നതാണ് പുതുതായി രജിസ്റ്റർ ചെയ്ത കേസ്. ഇതും ക്രൈംബ്രാഞ്ച് അന്വേഷിക്കും. 86 ലക്ഷം രൂപ വിലവരുന്ന ആറ് കാറുകൾ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.
.
ഇതോടെ മോന്‍സണെതിരെയുള്ള കേസുകളുടെ എണ്ണം 14 ആയി. എല്ലാ കേസുകളും സംയോജിപ്പിച്ചാണ് അന്വേഷണം. പോക്‌സോ ഉള്‍പ്പെടെ നാല് കേസുകളില്‍ ഇതുവരെ മോന്‍സണെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇയാള്‍ക്ക് കൊച്ചിയിലും ചേര്‍ത്തലയിലുമായി 30ല്‍ അധികം ആഡംബര കാറുകളുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിൽ പലതും ഓടുന്നവയായിരുന്നില്ല. കോടീശ്വരനാണെന്ന് ഇടപാടുകാരെ വിശ്വസിപ്പിക്കാന്‍ വേണ്ടി മാത്രമാണ് വാഹനങ്ങള്‍ വീടിനുമുന്നിൽ സൂക്ഷിച്ചിരുന്നത്.
ശേഷിക്കുന്ന കേസുകളില്‍ കൂടി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. മോന്‍സണ് എതിരായ കേസുകളില്‍ ഇ.ഡിയുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.ഇയാൾക്ക് പൊലീസുൾപ്പടെ ഉന്നത ബന്ധങ്ങളുണ്ടെന്ന് ആരോപണമുണ്ട്. മോൻസനെ വഴിവിട്ട് സഹായിച്ചതിന്റെ പേരിൽ ഐജി ലക്ഷ്മണയെ സസ്പെൻഡു ചെയ്തിട്ടുണ്ട്.