kcr

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസ്ത്രധാരണം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ളതാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു.രണ്ട് ദിവസത്തിനുള്ളിൽ ഇരുവരും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കെ.സി.ആർ രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ബഡ്ജറ്റ് കാതലില്ലാത്തതാണെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് സമയമായാൽ പ്രധാനമന്ത്രി താടി വളർത്തി രവീന്ദ്രനാഥ് ടാഗോറിനെപ്പോലെ പ്രത്യക്ഷപ്പെടും. തമിഴ്നാടാണെങ്കില്‍ ലുങ്കി ധരിക്കും. ഇതെന്താണ്... ഇത്തരം കൺകെട്ട് വിദ്യകൾ കൊണ്ട് രാജ്യത്തിന് എന്ത് നേട്ടം. പഞ്ചാബ് തിരഞ്ഞെടുപ്പാണെങ്കിൽ തലപ്പാവ് ധരിക്കും. മണിപ്പൂരിൽ മണിപ്പൂരി തൊപ്പി, ഉത്തരാഖണ്ഡിൽ മറ്റൊരു തൊപ്പി. ഇതുപോലെ എത്ര തൊപ്പികൾ? - കെ.സി.ആർ ചോദിച്ചു. എല്ലാം പുറംമോടി മാത്രമാണെന്ന് മോദിയുടെ ഭരണത്തിന്റെ ഉദാഹരണമായി ബി.ജെ.പി ഉയർത്തിക്കാണിത്തുന്ന ഗുജറാത്ത് മോഡലിനെ പരിഹസിച്ചുകൊണ്ട് കെ.സി.ആർ പറഞ്ഞു.

സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു നുണ നിരവധി തവണ ആവർത്തിച്ച് ആളുകളെ ഇതുവരെ വിഡ്ഢികളാക്കാൻ ബി.ജെ.പിയ്ക്ക് കഴിഞ്ഞു. എന്നാൽ,​ ഇപ്പോൾ അവ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. ബി.ജെ.പി വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വർഗ്ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.