dileep

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയ നടൻ ദിലീപ് ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ കോടതിയിൽ വച്ച് തുറക്കുന്നതിനെ എതിർത്ത് പ്രതിഭാഗം .

ഫോണുകള്‍ കോടതിയില്‍ തുറക്കരുതെന്നും ഫോണുകളില്‍ കൃത്രിമത്വം നടത്താനാണ് അന്വേഷണസംഘത്തിന്റെ ഉദ്ദേശ്യമെന്നും പ്രതിഭാഗം പറഞ്ഞു. എന്നാല്‍ അഞ്ചോ പത്തോ മിനിട്ട് ഫോണുകള്‍ തുറന്നുവെയ്ക്കുന്നത് കൊണ്ട് എന്ത് സംഭവിക്കാനാണെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് കേസ് വ്യാഴാഴ്ച രാവിലെ പരിഗണിക്കാനായി കോടതി മാറ്റി. ഫോണുകള്‍ തിരുവനന്തപുരത്തേക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ചും വ്യാഴാഴ്ച തീരുമാനമെടുക്കും.

കഴിഞ്ഞ ദിവസമാണ് പ്രതികളുടെ ഫോണുകള്‍ ഹൈക്കോടതി നിർദ്ദേശപ്രകാരം മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയത്. ഫോണുകള്‍ തുറക്കാനുള്ള ലോക്ക് പാറ്റേണുകളും പ്രതിഭാഗം കൈമാറിയിരുന്നു. തുടര്‍ന്നാണ് ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം മജിസ്‌ട്രട്ട് കോടതിയെ സമീപിച്ചത്.