
സെവിയ്യ: ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടി ചരിത്രം കുറിച്ച ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ കായികപുരസ്‌കാരമായ ലോറസ് അവാർഡിനായുള്ള നോമിനേഷൻ. ഇന്ത്യയ്ക്ക് വേണ്ടി അത്‌ലറ്റിക്‌സിൽ ആദ്യമായി ഒളിമ്പിക് സ്വർണം നേടിയ നീരജ് ചോപ്ര വേൾഡ് ബ്രേക്ക് ത്രൂ ഒഫ് ദ ഇയർ 2022 പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിലാണ് ഇടം നേടിയത്.
നീരജ് ടോക്യോ ഒളിമ്പിക്‌സിൽ 87.58 മീറ്റർ ദൂരം കണ്ടെത്തിയാണ് സ്വർണമെഡൽ കഴുത്തിലണിഞ്ഞത്. ലോറസ് പുരസ്‌കാരത്തിന് നാമനിർദേശം ലഭിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനാണ് നീരജ്. ഇതിനുമുമ്പ് ഗുസ്തി താരം വിനേഷ് ഫോഗട്ട്(2019), ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ(2020) എന്നിവർക്ക് നോമിനേഷൻ ലഭിച്ചിരുന്നു.സച്ചിൻ പുരസ്കാരം നേടുകയും ചെയ്തു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള 1300ലധികം സ്‌പോർട്‌സ് ജേണലിസ്റ്റുകൾ ചേർന്നാണ് പുരസ്‌കാര ജേതാവിനെ തീരുമാനിക്കുന്നത്. വിജയിയുടെ പേര് ഏപ്രിലിൽ പ്രഖ്യാപിക്കും.
18-ാം വയസിൽ യു.എസ്.ഓപ്പൺ നേടിയ ബ്രിട്ടീഷ് ടെന്നീസ് താരം എമ്മ റാഡുകാനു, ലോക രണ്ടാം നമ്പർ പുരുഷ ടെന്നീസ് താരം റഷ്യയുടെ ഡാനിൽ മെദ്‌വെദേവ്, ബാഴ്‌സലോണയുടെ യുവ ഫുട്‌ബാളർ പെഡ്രി, ട്രിപ്പിൾ ജമ്പിൽ ലോകറെക്കോഡ് നേടിയ യൂളിമർ റോജാസ്, നീന്തൽ താരം അര്യാനെ ടിറ്റ്മസ് എന്നിവരാണ് വേൾഡ് ബ്രേക്ക് ത്രൂ ഒഫ് ദ ഇയർ പുരസ്‌കാരത്തിന് നീരജ് ചോപ്രയ്‌ക്കൊപ്പം മത്സരിക്കുന്നത്.