
കല്ലമ്പലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തുക്കളെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയോ?. ആലപ്പുഴ പി.ഡബ്ല്യു.ഡി ഓഫീസിലെ ഹെഡ് ക്ലാർക്കായ മുള്ളറംകോട് കാവുവിള ലീല കോട്ടേജിൽ അജികുമാർ (49), മുള്ളറംകോട് അജീഷ് ഭവനിൽ അജിത്ത് (29) എന്നിവരുടെ കൊലപാതകങ്ങൾ കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാകാമെന്ന സംശയങ്ങളെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുമ്പോൾ ഇരട്ടക്കൊലപാതകങ്ങളുടെയും പ്രതികളിലൊരാളായ യുവാവിന്റെ ആത്മഹത്യയിലും നടുങ്ങിയിരിക്കുകയാണ് നാട്. കുത്തേറ്റ് മരിച്ച നിലയിലാണ് അജിയുടെ മൃതദേഹം കണ്ടെത്തിയത്. ദേശീയപാതയിൽ നാവായിക്കുളം മങ്ങാട്ടുവാതുക്കലിൽ ചൊവ്വാഴ്ച രാവിലെ സൂപ്പർഫാസ്റ്റിനു മുന്നിൽ ചാടിയാണ് പ്രസിഡന്റ് ജംഗ്ഷൻ കാവുവിള വീട്ടിൽ ബിനുരാജ് (46) മരണപ്പെട്ടത്. അജിത്തിനൊപ്പം പിക്കപ്പിടിച്ച് പരിക്കേറ്റ മാവിൻമൂട് അമ്പിളി ഭവനിൽ പ്രമോദിന്റെ (29) നില ഗുരുതരമായി തുടരുകയാണ്. സംഭവപരമ്പരകൾക്ക് ശേഷം പ്രസിഡന്റ് ജംഗ്ഷൻ കാവുവിള വീട്ടിൽ ബിനുരാജ് (46) വാഹനം ഇടിച്ച് മരിക്കാനിടയായ സംഭവം ആത്മഹത്യയാണെന്നാണ് ദൃക്സാക്ഷികളിൽ നിന്ന് പൊലീസിന് മനസിലാക്കാനായത്.
15 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലും മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് മൂന്നുപേരുടെയും മരണം കരുതിക്കൂട്ടിയുള്ള കൊലപാതകവും ആത്മഹത്യയുമാണെന്ന് തെളിഞ്ഞത്. കൊല്ലപ്പെട്ട അജികുമാറും ബസിന് മുന്നിൽ ചാടിമരിച്ച ബിനുരാജും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇടയ്ക്ക് സുഹൃത്തുക്കൾ ഇടപെട്ട് ഇരുവരെയും രമ്യതയിലാക്കിയിരുന്നതായും പറയപ്പെടുന്നു. അവധി ദിവസങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്ന അജികുമാറിന്റെ വീട്ടിൽ സുഹൃത്തുക്കൾ ഒരുമിച്ചുകൂടി മദ്യപിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ച രാത്രിയിലും ഇവർ സംഘംകൂടി മദ്യപിച്ചു. തിങ്കളാഴ്ച രാവിലെയാണ് അജികുമാറിനെ വീടിന്റെ വരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്ന് രാത്രി മുള്ളറംകോട് ഗണപതി ക്ഷേത്രത്തിന് സമീപത്തെ ഇടറോഡിൽ വച്ച് മദ്യപിച്ച സുഹൃത്തുക്കൾ അജികുമാറിന്റെ മരണത്തെക്കുറിച്ച് സംസാരിക്കുകയും കൂട്ടത്തിലൊരാളായ സജീവ്‌കുമാറിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ സജീവ്‌കുമാർ തനിക്കെതിരെ ആരോപണമുന്നയിച്ച അജിത്തിനും പ്രമോദിനും നേരെ പിക്കപ്പ് വാൻ ഓടിച്ചുകയറ്റുകയായിരുന്നു. നെടുമങ്ങാട് സ്വദേശിയുടേതാണ് വാഹനം. സജീവിന് വാടകയ്ക്ക് നൽകിയതായിരുന്നു. തുടർന്ന് സജീവ്‌കുമാർ കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തി സംഭവങ്ങൾ വിവരിച്ചു. പൊലീസ് സജീവ്‌കുമാറിനെ അറസ്റ്റ് ചെയ്തു. വരുംദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് സൂചന.
 അജിയുടെ മരണകാരണം
നെഞ്ചിലെ ആഴമേറിയ മുറിവ്
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് അജികുമാർ മരിക്കാൻ കാരണം. ഇയാളെ കുത്താൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കത്തി ബിനുരാജിന്റെ ചേന്നൻകോടുള്ള പവർഹൗസ് ജിമ്മിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ബിനുരാജ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളിലും വാഹനത്തിലും രക്തക്കറ പുരണ്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മരണപ്പെട്ട മൂന്നുപേരുടെ വീടുകളിലും ബിനുരാജിന്റെ ജിമ്മിലും അപകടം നടന്ന നാവായിക്കുളത്തും പൊലീസ് തെളിവെടുത്തു. കസ്റ്റഡിയിലുള്ള പിക്കപ്പ് വാനിലും ഫോറൻസിക് വിഭാഗം പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം അജികുമാറിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബിനുരാജിന്റെ മൃതദേഹം ഇന്നലെ വൈകിട്ടും സംസ്ക്കരിച്ചു. അജിത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ മൃതദേഹം സംസ്ക്കരിക്കാൻ വൈകും.