
ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രധാന പ്രതികളിൽ ഒരാളെ കൂടി പ്രത്യേക അന്വേഷണ സംഘം പിടികൂടി. എസ്.ഡി.പി.ഐ പ്രവർത്തകനായ മണ്ണഞ്ചേരി സ്വദേശിയെ യാത്രക്കിടെ എറണാകുളത്തു നിന്നുമാണ് ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ ജയരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കളാഴ്ച വൈകിട്ട് നാലിന് പിടികൂടിയത്. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ പിടിയിലായ പ്രതിയുടെ പേരും മേൽവിലാസവും പൊലീസ് വെളിപ്പെടുത്തിയില്ല. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 24 ആയി. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ഒൻപതു പേരെയും ഗൂഢാലോചനയിൽ പങ്കുള്ള 15പേരെയുമാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. 12 പേരാണ് കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തത്. ഇതിൽ പ്രധാനികളാണ് ഇപ്പോഴും ഒളിവിലുള്ള മൂന്ന് പേർ.
റിമാൻഡിൽ കഴിയുന്ന മുഴുവൻ പ്രതികളെയും രൺജിത്ത് ശ്രീനിവാസന്റെ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞതായി ഡിവൈ എസ്.പി പറഞ്ഞു.