
ന്യൂഡൽഹി: രാജ്യം കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് കരകയറുന്നുവെന്നതിന്റെ സൂചകമായി രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. 6.57 ശതമാനമാണ് ജനുവരിയിലെ തൊഴിലില്ലായ്മ നിരക്ക്. 2021 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണിത്. നഗരപ്രദേശങ്ങളിൽ 8.16 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഗ്രാമങ്ങളിൽ 5.84 ശതമാനവും.
ഒമിക്രോൺ വകഭേദ വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തി രാജ്യം ക്രമേണ തിരിച്ചുവരവിന്റെ പാതയിലായതാണ് തൊഴിലില്ലായ്മ നിരക്ക് കുറയാൻ കാരണമെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ) പറഞ്ഞു.
ഡിസംബറിൽ രാജ്യത്ത് 7.91 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. അതിൽ നഗര പ്രദേശങ്ങളിൽ 9.30 ശതമാനവും ഗ്രാമങ്ങളിൽ 7.28 ശതമാനവുമായിരുന്നു. സി.എം.ഐ.ഇ കണക്കുകൾ പറയുന്നു.
തെലങ്കാനയാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ സംസ്ഥാനം. ജനുവരിയിൽ 0.7ശതമാനമാണ് തെലങ്കാനയിലെ തൊഴിലില്ലായ്മ നിരക്ക്. ഗുജറാത്ത് (1.2 ശതമാനം), മേഘാലയ (1.5 ശതമാനം), ഒഡീഷ (1.8 ശതമാനം) എന്നിങ്ങനെയാണ് കണക്കുകൾ. ഹരിയാനയാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയർന്ന സംസ്ഥാനം. 24.4ശതമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വൻതോതിൽ ഉയർന്നിരുന്നു. കഴിഞ്ഞവർഷം 20 ശതമാനത്തിന് മുകളിലായിരുന്നു തൊഴിലില്ലായ്മ നിരക്ക്.