
തിരുവനന്തപുരം: കണ്ണൂർ വി.സി പുനർ നിയമനം സംബന്ധിച്ച സർക്കാർ വാദം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ നിർദേശപ്രകാരമല്ല വി.സി പുനർ നിയമനമെന്ന് ഗവർണർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഗവർണറുടെ നിർദേശപ്രകാരമാണ് പുനർ നിയമനം നൽകിയത് എന്നുള്ള വാർത്തകൾ പൂർണമായും വളച്ചൊടിക്കപ്പെട്ടതാണ്. വി.സി. നിയമനത്തിൽ മുൻകൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയുമാണെന്ന് ഗവർണർ പറഞ്ഞു.
വി.സിയുടെ പുനർനിയമന താത്പര്യമനുസരിച്ച് നവംബർ 21ന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥ് തന്നെ വന്ന് കണ്ടു. വി.സിയായ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാനാണ് സർക്കാരിന് താത്‌പര്യമെന്ന് അറിയിച്ചു. ഈ കാര്യത്തിലുള്ള സർക്കാരിന്റെ ഔദ്യോഗികമായ കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് രാജ്ഭവനിൽ എത്തിക്കുമെന്ന് അറിയിച്ചതായും ഗവർണർ പറയുന്നു. കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് ഒരു പങ്കുമില്ലെന്നും താൻ നിർദേശിച്ചതനുസരിച്ചാണ് പുനർനിയമനത്തിന് ഗോപിനാഥ് രവീന്ദ്രന്റെ പേര് ശുപാർശ ചെയ്തു കൊണ്ടുള്ള കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നത് എന്ന വാർത്തയും ഗവർണർ നിഷേധിച്ചു.