biden

വാഷിംഗ്‌ടൺ: ഭീകരസംഘടനയായ ഐസിസിന്റെ പുതിയ തലവൻ അബു ഇബ്രാഹിം അൽ ഖുറേഷിയെ സൈനിക നീക്കത്തിലൂടെ വകവരുത്തിയതായി അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡൻ. ട്വിറ്ററിലൂടെയാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്. അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെയും മുൻ ഐസിസി തലവൻ അബൂബക്കർ അൽബാഗ്ദാദിയേയും കൊലപ്പെടുത്തിയതിന് സമാനമായ രീതിയിലുള്ള വ്യോമാക്രമണത്തിലൂടെയാണ് അമേരിക്ക അബു ഇബ്രാഹിമിനെയും വകവരുത്തിയിരിക്കുന്നത്.

Last night at my direction, U.S. military forces successfully undertook a counterterrorism operation. Thanks to the bravery of our Armed Forces, we have removed from the battlefield Abu Ibrahim al-Hashimi al-Qurayshi — the leader of ISIS.
https://t.co/lsYQHE9lR9

— President Biden (@POTUS) February 3, 2022

അതേസമയം അമേരിക്കയുടെ ആക്രമണത്തിൽ അബു ഇബ്രാഹിമിനെ കൂടാതെ ആറ് കുട്ടികളും നാല് സ്ത്രീകളുമടക്കം 13 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. 2019ൽ മുൻ ഐസിസി തലവനായിരുന്ന അബൂബക്കർ അൽബാഗ്‌ദാദി കൊല്ലപ്പെട്ടതിന് ശേഷമാണ് അബു ഇബ്രാഹിം തീവ്രവാദ സംഘടനയുടെ തലപ്പത്ത് എത്തുന്നത്. അമേരിക്കൻ സേനയോടൊപ്പം കു‌ർദിഷ് സേനാവിഭാഗങ്ങളും ഓപ്പറേഷനിൽ പങ്കെടുത്തു.

എന്നാൽ അമേരിക്കൻ സേന എത്തുന്ന വിവരം അറിഞ്ഞ് അബു ഇബ്രാഹിം സ്വയമേവ മനുഷ്യബോംബ് ആയി മാറുകയായിരുന്നെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ഈ പൊട്ടിത്തെറിയിലാണ് തീവ്രവാദ നേതാവിന്റെ മക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതെന്നും വാർത്തകൾ വരുന്നുണ്ട്. ഏതായാലും പുതിയ ആക്രമണം മദ്ധ്യേഷ്യയിൽ നിന്നും പൂർണമായും അമേരിക്ക ശ്രദ്ധ മാറ്റിയിട്ടില്ലെന്നതിന്റെ തെളിവാണ്.