
ചണ്ഡീഗഡ്: അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയുടെ അനന്തിരവനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഭൂപേന്ദ്ര സിംഗ് ഹണിയെ ഇ ഡി അറസ്റ്റ് ചെയ്തത്.
അനധികൃത മണല്‍ ഖനനം സംബന്ധിച്ച രേഖകളും, വസ്തുവകകള്‍ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളും ഇ ഡി പിടിച്ചെടുത്തു. കൂടാതെ നിരവധി മൊബൈൽ ഫോണുകൾ, 21 ലക്ഷം വിലവരുന്ന സ്വർണം, 12 ലക്ഷത്തിന്റെ റോളക്‌സ് വാച്ച് തുടങ്ങിയവും ഇ ഡി പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ നടത്തിയ പരിശോധനകളില്‍ എട്ട് കോടി രൂപയും ഹണിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഫെബ്രുവരി 20 ന് പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇ ഡിയുടെ പുതിയ നീക്കം. മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നുണ്ട്.