
ജസ്‌റ്റിസ് സിറിയക് ജോസഫിനെതിരെ പുതിയ ആരോപണവുമായി കെ.ടി ജലീൽ. സഹോദരപുത്രിയെ ജഡ്‌ജി ആക്കാനുള്ള ഓട്ടത്തിലാണ് ആശാൻ എന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. 'ഒപ്പമുണ്ട്, ദൈവത്തിന്റെ കണ്ണുപോലെ' എന്ന മുന്നറിയിപ്പും ജലീൽ നൽകുന്നുണ്ട്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ആശാൻ സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇങ്ങിനെ ഒരു പുഴുക്കുത്ത് നീതിന്യായ ചരിത്രത്തിൽ മേലിൽ ഉണ്ടാവരുത്.
പദവി നേടാൻ എന്തും ചെയ്യാൻ മടിയില്ലാത്തത് കൊണ്ടാവണം ബോബെയിൽ നിന്ന് സുഖകരമല്ലാത്ത ചില വാർത്തകൾ കേട്ടു. ആരോ രാജിവെക്കാൻ നിർബന്ധിതനായെന്നോ ഡൽഹിയിലേക്ക് ചേക്കേറിയെന്നോ മറ്റോ. പാവം അയാളുടെ ജോലി കളഞ്ഞു. ഇനി ആരുടെയൊക്കെ ജോലിയാണാവോ കളയാൻ പോകുന്നത്. സൂക്ഷിക്കുക.
ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ ചെയ്ത പ്രസംഗം അർത്ഥവത്താക്കുന്നതാണ് സംഭവങ്ങൾ.
പേടിക്കണ്ട. ഒപ്പമുണ്ട്. ദൈവത്തിന്റെ കണ്ണുപോലെ'.
അലസജീവിത പ്രേമി എന്നാണ് സിറിയക് ജോസഫിനെ കഴിഞ്ഞ ദിവസം ജലീൽ അഭിസംബോധന ചെയ‌്തത്. ശമ്പളവും ആനുകൂല്യവുമൊക്കെയായി കോടികൾ പറ്റി. എന്നാൽ സുപ്രീം കോടതിയിലെ മൂന്നര വർഷത്തിനിടയിൽ ഏഴ് കേസുകളിൽ മാത്രമാണ് വിധി പറഞ്ഞതെന്നും ജലീൽ വിമർശിച്ചു.