dog

ഓയൂർ: യൂട്യൂബിൽ വൈറലായ ചോട്ടു എന്ന വളർത്തുനായയെ കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുമ്പോഴും തെളിവുകൾ ഒന്നും ലഭിച്ചില്ല. വെളിനല്ലൂർ പഞ്ചായത്തിലെ‍ ‍കരിങ്ങന്നൂർ ആറ്റൂർകോണം മുകളുവിള വീട്ടിൽ ദിലീപ്കുമാറിന്റെ നായയെയാണ് കഴി‌ഞ്ഞ ഞായർ മുതൽ കാണാതായത്.

കാണാതാകുന്നതിന്റെ തലേദിവസം ദിലീപ് കുമാറിന്റെ മകനോടൊപ്പമാണ് ചോട്ടു ഉറങ്ങിയിരുന്നത്. പുലർച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയില്ല. പ്രദേശം പരിചിതമായതിനാൽ ഉടൻ തന്നെ അവൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ. എന്നാൽ ആരെങ്കിലും കടത്തികൊണ്ടുപോകാനുള്ള സാദ്ധ്യതയും തള്ളികളയുന്നില്ല. വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് വിളിച്ചാൽ ഏത് വാഹനത്തിലും കയറുന്ന സ്വാഭാവകാരനാണ് ചോട്ടു എന്ന് ദിലീപ്‌കുമാർ പറഞ്ഞു. ചോട്ടുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി പൂയപ്പള്ളി പൊലീസും റൂറൽ പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ ‘പൈറോ’യും ഇന്നലെ പരിസരമാകെ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് എത്തിയ പൈറോ വീടിന്റെ അടുത്ത് നിന്ന് ഒന്നര കിലോമീറ്റർ ദൂരം വരെ പോയിട്ട് തിരിച്ചുവന്നു.

ഏറെ നാളുകളായി സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു ചോട്ടു. ജനലിന്റെ വാതിൽ അടയ്ക്കുക, ബൈക്കിന്റെ കീ എടുത്ത് നൽകുക, പത്രം വീട്ടിലെത്തിക്കുക തുടങ്ങിയ പ്രവർത്തികളിലൂടെയാണ് ചോട്ടു തരംഗമായി മാറിയത്.