covid

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടർന്ന് നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്.

ഒന്നു മുതൽ ഒൻപത് വരെ ക്ളാസുകൾ, ക്രഷുകൾ, കിൻഡർ ഗാർഡനുകൾ തുടങ്ങിയവ ഫെബ്രുവരി 14 മുതൽ ആരംഭിക്കും. 10, 11,12 ക്ളാസുകളും ബിരുദ ബിരുദാനന്തര ബിരുദ ക്ളാസുകളും ഫെബ്രുവരി ഏഴ് മുതൽ പുനരാരംഭിക്കും. പരീക്ഷകൾ മുടക്കമില്ലാതെ നടത്താനും തീരുമാനമായി. ആരാധനാലയങ്ങളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം. ഫെബ്രുവരി ആറ് ഞായറാഴ്ചയും ഇത് ബാധകമാണ്. ആറ്റുകാൽ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് പരമാവധി 200 പേരെ അനുവദിക്കും. ഈ വർഷവും വീടുകളിൽ തന്നെ പൊങ്കാലയിടണം.

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുത്ത് ജില്ലകളെ തരംതിരിച്ചിരിക്കുന്നതിലും മാറ്റം വന്നു. കൊല്ലം ജില്ലയെ മാത്രമാണ് ഇപ്പോൾ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളാണ് ബി കാറ്റഗറിയിൽ. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെ സി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാസർകോഡ് ജില്ല ഒരു വിഭാഗത്തിലും ഉൾപ്പെടുന്നില്ല.