
തിരുവനന്തപുരം : മാരക മയക്കുമരുന്നുകളും മാരകായുധങ്ങളും സ്ഫോടകവസ്തുക്കളുമായി അഞ്ചംഗസംഘത്തെ പൊലീസ് പിടികൂടി.നിരവധി ക്രിമിനൽകേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കൊച്ചുവേളി വിനായകനഗർ പുതുവൽ പുത്തൻ വീട്ടിൽ ജാംഗോകുമാർ എന്ന് വിളിക്കുന്ന അനിൽകുമാർ (37),വെട്ടുകാട് ബാലനഗർ ടൂണി ഹൗസിൽ നവീൻ എന്ന് വിളി ക്കുന്ന ടർബിൻ സ്റ്റാൻലി (20),വലിയവേളി തൈവിളാകം ഹൗസിൽ വിജീഷ് (23), കരിയ്ക്കകം പുതുവൽപുത്തൻ വീട്ടിൽ സുരേഷ് എന്ന് വിളിക്കുന്ന നിധിൻ (18), കാഞ്ഞിരംകുളം പുല്ലുവിള പി.പി വിളാകം പുരയിടത്തിൽ ക്രിസ്റ്റി എന്ന് വിളിക്കുന്ന വർഗീസ് (25) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.
ജാംഗോകുമാറിന്റെനേതൃത്വത്തിലുളള അഞ്ചംഗ സംഘം വെട്ടുകാട് ബാലനഗറിലെ വീട്ടിൽ മയക്കുമരുന്ന് വിൽപ്പന നടത്തി വരുന്നതായി ശംഖുംമുഖം അസി.കമ്മീഷണർ ഡി.കെ.പൃഥ്വിരാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരകമയക്കുമരുന്നുകളായ എം.ഡി.എം.എയും,ഹാഷിഷ് ഓയിലും,കഞ്ചാവുപൊതികളും,നൈട്രോസെപാം ഗുളികകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.അതോടൊപ്പം രണ്ട് മഴുകളും ബോംബ് നിർമ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളും മറ്റ് സാമഗ്രികളും പിടിച്ചെടുത്തു.സംഘത്തലവനായ ജാംഗോകുമാറിന്റെപേരിൽ വിവിധ സ്റ്റേഷനുകളിൽ വധശ്രമം,സ്ഫോടകവസ്തു നിയമം,ആയുധ നിരോധന നിയമം, സ്ത്രീകൾക്ക് നേരെയുളള അതിക്രമം ഉൾപ്പെടെയുളള വിവിധ വകുപ്പുകളിൽ നിരവധികേസുകൾ നിലവിലുണ്ട്. പൊലീസിന് നേരെബോംബ് എറിഞ്ഞകേസിലും ഇയാൾ പ്രതിയാണ്.