
തിരുവനന്തപുരം: മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്നതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഒരു വിദേശകാര്യാലയത്തില്‍ ഒരു ഇന്ത്യന്‍ സ്ത്രീ ജോലി ചെയ്യുമ്പോള്‍ അത് ഡിപ്ലോമാറ്റ് ആണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തയാളാണോ സ്പീക്കർ സ്ഥാനത്തിരുന്നതെന്നും സ്വപ്ന സുരേഷ് ചോദിച്ചു.
പി.ശ്രീരാമകൃഷ്ണന്‍ എന്റെ വീട്ടില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് ആഹാരം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഞാന്‍ ഡിപ്ലോമാറ്റ് അല്ല എന്ന് അറിയാമായിരുന്നു. ഇപ്പോൾ എന്തിനാണ് ഇക്കാര്യങ്ങളിൽ കള്ളം പറയുന്നത് എന്ന് അറിയില്ലെന്നും സ്വപ്ന വ്യക്തമാക്കി. എന്റെ ആവശ്യത്തിനായി മന്ത്രിയേയോ എംഎല്‍എയെയോ ഒരു അധികാരികളേയും വിളിച്ചിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.
'സരിത്തിനെയാണ് കസ്റ്റംസ് ആദ്യം കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ജൂലായ് അഞ്ചിനായിരുന്നു അത്. അന്ന് ഉച്ചയ്ക്ക് ശേഷം ഒരാളുമായും ഞാന്‍ ബന്ധപ്പെട്ടിട്ടില്ല. അവസാനമായി ഞാന്‍ സംസാരിച്ചത് ശിവശങ്കറുമായിട്ടാണ്. സരിത്തിനെ അറസ്റ്റ് ചെയ്തതിന് ശേഷം അവന്റെ വീട്ടിലേക്ക് ഞാന്‍ പോയിരുന്നു. അവന്റെ വീട്ടിലെ സ്ഥിതി മോശമായിരുന്നു. ഈ സമയം കസ്റ്റംസ് എന്നോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ശിവശങ്കര്‍ വിളിച്ച് പോകരുതെന്ന് പറഞ്ഞത്. ആദ്യം മുന്‍കൂര്‍ ജാമ്യം എടുക്കണം. അവര്‍ സമന്‍സ് അയക്കാതെ പോകേണ്ടകാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കെച്ചിയിലേക്ക് പോയി. പോകുന്ന വഴിക്ക് എന്റെ ഫോണുകൾ എല്ലാം സന്ദീപ് എടുത്തു. തുടർന്ന് സന്ദീപും ശിവശങ്കറും എന്റെ ഭര്‍ത്താവായിരുന്ന ജയശങ്കറും നല്‍കുന്ന നിര്‍ദേശമനുസരിച്ചാണ് ഞാന്‍ ബംഗളൂരുവരിൽ എത്തിയത്. ശിവശങ്കറിന്റെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായിട്ടാണ് എന്‍ഐഎയെ കൊണ്ടുവരുന്നത്. തീവ്രവാദ ബന്ധത്തില്‍ കുടുക്കിയാൽ കുറച്ച് നാള്‍ സ്വപ്‌ന മിണ്ടില്ലെന്ന് അദ്ദേഹം കരുതി. വിമാനത്താവളത്തിൽ ബാഗേജുകൾ വിട്ടുകിട്ടുന്നതിനായി ശിവശങ്കർ പല തവണ സഹായിച്ചിട്ടുണ്ട്. തുറന്നുപറയാന്‍ ആഗ്രഹിക്കുന്ന വ്യക്തി എല്ലാം അങ്ങോട്ട് തുറന്നുപറയണമെന്നും' സ്വപ്ന സുരേഷ് വ്യക്തമാക്കി.