
അഹമദാബാദ്: വെസ്റ്റിൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ സ്ഥിരം ഓപ്പണർമാർക്കെല്ലാം കൊവിഡ് പിടിപെട്ടതിനാൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത ഒരു പ്രതിസന്ധിയിൽ കൂടി കടന്നുപോകുകയാണ് ഇന്ത്യയും ക്യാപ്ടൻ രോഹിത് ശർമ്മയും. പരിക്ക് ഭേദമായി രോഹിത് ശർമ്മ മടങ്ങിയെത്തിയെങ്കിലും സഹ ഓപ്പണർ സ്ഥാനമാണ് പ്രശ്നമായിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ കെ എൽ രാഹുൽ ആദ്യ ഏകദിനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മറ്റ് ഓപ്പണർമാരായ ശിഖർ ധവാനും റിതുരാജ് ഗെയ്‌ക്‌വാദിനും കൊവിഡും പിടിപ്പെട്ടു. ഇരുവരെയും കൂടാതെ ശ്രേയസ് അയ്യറിനും നവ്ദീപ് സെയ്നിക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
ഇതോടെ ആദ്യ ഏകദിനത്തിൽ ഓപ്പണർ സ്ഥാനത്തേക്ക് യുവതാരം ഇഷാൻ കിഷൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കാൻ വേറൊരു താരം നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് ഇല്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഇത് മത്സരത്തിന്റെ തലേന്ന് നടക്കുന്ന പത്രസമ്മേളനത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ സ്ഥിരീകരിക്കുകയും ചെയ്തു.
കളിക്കാർക്ക് കൊവിഡ് പിടിപ്പെട്ടതിനെ തുടർന്ന് മായങ്ക് അഗർവാളിനെ കൂടി ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ബാറ്റർ ടീമിനൊപ്പം ചേരാണ വൈകിയതിനാൽ ഇപ്പോഴും ക്വാറന്റൈനിലാണെന്ന് രോഹിത് ശർമ്മ വ്യക്തമാക്കി. മൂന്ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും. മൂന്ന് മത്സരങ്ങളും അഹമദാബാദിൽ വച്ച് തന്നെയായിരിക്കും നടക്കുക.