modi

ഹൈദരാബാദ്: സമത്വപ്രതിമ രാഷ്ട്രത്തിന് സമ‌ർപ്പിക്കുന്നതിന് വേണ്ടി ഹൈദരാബാദിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അപമാനിച്ചെന്ന് പരാതി. സംസ്ഥാന ബി ജെ പി ഘടകമാണ് വിമർശനവുമായി എത്തിയിരിക്കുന്നത്. വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിന് വേണ്ടിയോ ഇന്ന് നടന്ന വിവിധ പരിപാടികളിലോ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പങ്കെടുത്തിരുന്നില്ല. പ്രോട്ടോകോൾ അനുസരിച്ച് വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രിയാണ്.

എന്നാൽ മുഖ്യമന്ത്രി വിമാനത്താവളത്തിൽ എത്താതിരുന്നത് പ്രധാനമന്ത്രിയെ അപമാനിച്ചതിന് തുല്ല്യമാണെന്ന് ബി ജെ പിയുടെ തെലങ്കാന ഘടകം ആരോപിച്ചു. അതേസമയം മുഖ്യമന്ത്രിക്ക് കടുത്ത പനിയായതിനാലാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്താതിരുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോദിക്കെതിരെ കടുത്ത ഭാഷയിൽ ചന്ദ്രശേഖർ റാവു വിമ‌ർശനങ്ങൾ ഉന്നയിച്ചിരുന്നു. മോദിയെ തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി വസ്ത്രം മാറുന്ന മനുഷ്യൻ എന്ന് വിശേഷിപ്പിച്ച റാവു ഏറെ കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് മോഡൽ വികസനത്തിന് പുറംമോടി മാത്രമേയുള്ളുവെന്നും അകം വെറും പൊള്ളയാണെന്നും ആരോപിച്ചിരുന്നു.

ഇത്രയേറെ ആരോപണങ്ങൾ ഉന്നയിച്ച് ദിവസങ്ങൾക്ക് ശേഷം റാവു പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തുമോ എന്ന് പല‌ർക്കും നേരത്തെതന്നെ സംശയമുണ്ടായിരുന്നു. എന്നാൽ മോദിയെ വിമർശിച്ചത് രാഷ്ട്രീയപരമായി വ്യത്യസ്ഥ കാഴ്ചപ്പാടുള്ളതിനാലാണെന്നും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ അനുസരിച്ച് മുഖ്യമന്ത്രിയെന്ന നിലയിൽ താൻ എത്തുമെന്നും ഇന്നലെ റാവു മാദ്ധ്യമപ്രവ‌ർത്തകരോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റാവു പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്താതിരുന്നത്.