
ആന്റിഗ്വ: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇംഗ്ളണ്ടിനെ തറപറ്റിച്ച് ലോകകപ്പ് ചൂടാൻ ഇന്ത്യക്ക് വേണ്ടിയിരുന്നത് 15 പന്തിൽ വെറും ഏഴ് റൺ. ഇംഗ്ളണ്ട് താരം ജയിംസ് സെയ്സിന്റെ പന്ത് നേരിടുന്നത് ക്രീസിൽ എത്തിയിട്ട് അധികം നേരമാകാത്ത ദിനേശ് ബാന. മറുവശത്ത് അർദ്ധശതകം തികച്ച് നിൽക്കുന്ന നിഷാന്ത് സിന്ധു. അധികം സാഹസത്തിന് മുതിരാതെ വേണമെങ്കിൽ ഒരു സിംഗിൾ എടുത്ത് നിഷാന്ത് സിന്ധുവിന് സ്ട്രൈക്ക് കൈമാറാം ബാനയ്ക്ക്. പക്ഷേ ഈ ഹരിയാന യുവതാരത്തിന്റെ മനസിൽ മറ്റ് ചില പദ്ധതികളായിരുന്നു. ജയിംസ് സെയ്ൽസിനെ അടുപ്പിച്ച് രണ്ട് പന്തുകൾ സിക്സർ പറത്തിയ ബാന ഇന്ത്യയ്ക്ക് സമ്മാനിച്ചത് അണ്ടർ ലോകകപ്പ് ക്രിക്കറ്റ് കിരീടം. അവസാന പന്തിൽ സിക്സർ അടിപ്പിച്ച് ജയിപ്പിക്കുന്ന മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ ഓർമിപ്പിക്കുന്നതായിരുന്നു ബാനയുടെ ഇന്നിംഗ്സ്.
190 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയെ സഹായിച്ചത് ഷെയ്ക്ക് റഷീദും നിഷാന്ത് സിന്ധുവും നേടിയ അർദ്ധസെഞ്ച്വറികളായിരുന്നു. ഇരുവരും 50 റൺസ് വീതം നേടി ഇന്ത്യൻ ബാറ്റിംഗിന് കരുത്ത് പകർന്നു. ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ കിരീടം ചൂടുന്നത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 44.5 ഓവറിൽ 189 റണ്ണിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ 47-6 എന്ന നിലയിൽ പതറിയ ഇംഗ്ളണ്ടിനെ എട്ടാം വിക്കറ്റിൽ ജയിംസ് റെവും ജയിംസ് സെയ്ൽസും ചേർന്നാണ് കരകയറ്റിയത്. 95 റണ്ണെടുത്ത റെവിനെ രവി കുമാർ പുറത്താക്കി. 35 റണ്ണോടെ സെയ്ൽസ് പുറത്താകാതെ നിന്നു.
ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്ടൻ ടോം പ്രെസ്റ്റ് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇംഗ്ളണ്ടിന് സംഭവിച്ചത്. ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഇംഗ്ളണ്ട് താരങ്ങൾ ഓരോരുത്തരായി നിരാശപ്പെടുത്തുകയായിരുന്നു.
അഞ്ച് വിക്കറ്റെടുത്ത മീഡിയം പേസർ രാജ് ബാവയും നാല് വിക്കറ്റെടുത്ത പേസർ രവികുമാറുമാണ് ഇംഗ്ളണ്ടിന്റെ നടുവ് ഒടിച്ചത്. വളരെ അച്ചടക്കത്തോടെയാണ് ഇന്ത്യയുടെ കൗമാരത്താരങ്ങൾ പന്തെറിഞ്ഞത്. അഞ്ച് വൈഡും ഒരു ലെഗ്ബൈയും ഉൾപ്പെടെ ആറ് റൺ മാത്രമാണ് എക്‌സ്ട്രാ റണ്ണായി ഇന്ത്യ വിട്ടുകൊടുത്തത്.
അതേസമയം മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടി ലഭിച്ചു. ഇന്നിംഗ്സിന്റെ രണ്ടാം പന്തിൽ തന്നെ റണ്ണൊന്നുമെടാക്കാതെ ഓപ്പണർ അംഗ്ക്രിഷ് രഘുവംശി പുറത്തായി. ബോയ്ഡന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഹോർട്ടൺ പിടിച്ചാണ് രഘുവംശി പുറത്തായത്.