
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സ്വർണക്കള്ളക്കടത്ത് കേസിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
'സ്വർണക്കള്ളക്കടത്ത് കേസിൽ കെ ടി ജലീലിന്റെ പങ്ക് അന്വേഷിക്കണം. മന്ത്രിയ്ക്ക് കോൺസുൽ ജനറലുമായി എന്ത് ബന്ധമാണുള്ളത്. എംപി മാർക്ക് പോലും വിദേശ എംബസികളുമായി ബന്ധപ്പെടാൻ പാടില്ല. ലൈഫ് പദ്ധതിയിൽ കമ്മീഷൻ വാങ്ങി എന്നത് സ്വപ്ന തന്നെ പറഞ്ഞു ' എന്നും കെ മുരളീധരൻ വ്യക്തമാക്കി.
'ഇത്രയും മുതിർന്ന ഉദ്യോഗസ്ഥനല്ലേ ശിവശങ്കർ. അദ്ദേഹത്തിന് അറിയില്ലേ സർക്കാർ അനുമതി ഇല്ലാതെ പുസ്തകം എഴുതാൻ പാടില്ലെന്നത്. പുസ്തകം തന്നെ ഒരു അഴിമതിയാണ്. അഴിമതിക്ക് വെള്ള പൂശാൻ ഉള്ള ശ്രമമാണ് നടക്കുന്നത്. മൂക്കിന് താഴെ നടന്ന കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി പദത്തിൽ തുടരാൻ പിണറായി വിജയൻ യോഗ്യനല്ല. ഒന്നാം പിണറായി സർക്കാർ സെക്‌സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നു എന്നും കെ മുരളീധരൻ' ആരോപിച്ചു.