
തിരുവനന്തപുരം: മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ പുന:പരിശോധന ഹർജി നൽകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവർണ്ണറുടെ വെളിപ്പെടുത്തൽ ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രിയെ കക്ഷി ചേർക്കണമെന്ന തന്റെ വാദം അംഗീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല ലോകായുക്ത വിധിക്കെതിരെ പുന:പരിശോധന ഹർജി നൽകുന്നത്.
'ഈ വിഷയത്തിൽ ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് സമാനമാണ്. കണ്ണൂർ വിസി നിയമനത്തിൽ ഗവർണറുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രിയെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തണമെന്ന പരാതി ഫയൽ ചെയ്തിരുന്നു. ഇത് അംഗീകരിക്കാതെയാണ് വിധി പ്രഖ്യാപനം നടത്തിയതെന്നും' രമേശ് ചെന്നിത്തല ആരോപിച്ചു.
കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് മന്ത്രി ബിന്ദു ശുപാർശ ചെയ്തുവെന്നതിൽ ലോകായുക്തയ്ക്ക് തർക്കമില്ല. ചട്ടങ്ങൾ പൂർണമയി അവഗണിച്ച് നടത്തുന്ന ഏത് ശുപാർശകളും ഗൗരവകരമാണ്. സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനും മതിയായ തെളിവാണ് ഈ ശുപാർശ. ഇക്കാര്യങ്ങൾ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനം ലോകായുക്തയിൽ നിക്ഷിപ്തമായ കടമയുടെ ലംഘനം തന്നെയാണ്. വിസിയുടെ പുനർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്ന ഗവർണറുടെ വെളിപ്പെടുത്തലും വളരെ ഗൗരവമുള്ളതാണ്. ഈ സാഹചര്യത്തിലാണ് പുനഃപരിശോധന ഹർജി നൽകുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.