
ഓച്ചിറ: തട്ടുകട ഉടമയുടെയും മകന്റെയും ചായകുടിക്കാനെത്തിയ പെൺകുട്ടിയുടെയും സഹോദരന്റെയും മുഖത്ത് കുരുമുളക് പൊടി സ്പ്രേ ചെയ്ത ശേഷം ഒളിവിൽ പോയ പ്രതികൾ റിമാൻഡിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഓച്ചിറ മേമന തെക്ക് കറത്തോട്ടത്തിൽ തെക്കതിൽ സിജിത്ത് (ഇത്താക്കുലു -19), ചങ്ങൻകുളങ്ങര, നന്ദനം വീട്ടിൽ അഭിജിത്ത് (ആരോമൽ- 22) എന്നിവരാണ് പിടിയിലായത്. ദേശീയപാതയിൽ ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി.എസിന് സമീപം
വരവിള സ്വദേശി ഷൗക്കത്തിന്റെ ബജി കടയിൽ ബുധനാഴ്ച രാത്രിയിലാണ് സംഭവം.
ബൈക്കിൽ എത്തിയ സിജിത്തും ഒപ്പമുണ്ടായിരുന്ന അഭിജിത്തും കടയിൽ ചായകുടിച്ചുകൊണ്ടിരുന്ന സഹോദരങ്ങളായ ക്ലാപ്പന സ്വദേശി അഞ്ജലി (20), സഹോദരൻ അനുരാജ് (28) എന്നിവരെ തുറിച്ചു നോക്കി. എന്താണ് നോക്കുന്നതെന്ന് അനുരാജ് ചോദിച്ചത് ഇഷ്ടപ്പെടാതിരുന്ന പ്രതികൾ കൈയിൽ കരുതിയിരുന്ന കുരുമുളക് പൊടി ഇരുവരുടേയും മുഖത്തേക്ക് സ്പ്രേ ചെയ്യുകയായിരുന്നു. ഇതിനെ എതിർത്ത കടയുടമ ഷൗക്കത്തിന്റെയും മകന്റെയും മുഖത്തും സ്പ്രേ ചെയ്തശേഷം ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടു. ഒളിച്ചു കഴിയുകയായിരുന്ന സിജിത്തിനെ കരുനാഗപ്പള്ളി പറയകടവിൽനിന്നു കരുനാഗപ്പള്ളി എസ്.എച്ച്.ഒ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് റെയ്ഡിനിടയിലും, അഭിജിത്തിനെ ചവറയിലെ ബാറിൽ നിന്നുമാണ് പിടികൂടിയത്.
സംഭവത്തിനു ശേഷം സിജിത്ത് അയൽക്കാരിയായ ഓച്ചിറ മേമന തെക്ക് മൂലാണിക്കൽ അനിതയുടെ വീട്ടിൽ അക്രമം നടത്തിയിരുന്നു. ഈ സംഭവത്തിലും പ്രതിയുടെ പേരിൽ കേസെടുത്തു. യുവാക്കൾ രണ്ടുപേരും മയക്കുമരുന്നിന് അടിമകളാണ്. ഓച്ചിറ സി.ഐ പി. വിനോദ്, എസ്. ഐമാരായ നിയാസ്, ഷെറീഫ്, സ്ക്വാഡ് അംഗങ്ങളായ രഞ്ജിത്ത്, കനീഷ്, സുകുമാരൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.