kk

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ് വന്നതിനാൽ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാരും ഏഴാം തീയതി മുതൽ ഓഫീസിൽ ഹാജരാകണമെന്ന് കേന്ദ്രത്തിന്റെ നിർദ്ദേശം. വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.

രാജ്യത്ത് കൊവിഡ് രോഗികളുടെ രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും പോസിറ്റിവിറ്റി നിരക്കിലെ കുറവും കണക്കിലെടുത്ത് നാളെ മുതല്‍ ഓഫീസുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ തീരുമാനിച്ചു. എല്ലാ വിഭാഗം ജീവനക്കാരും ഓഫീസുകളില്‍ നേരിട്ടെത്തണം. യാതൊരു ഇളവുകളും അനുവദിക്കില്ല. ഫെബ്രുവരി ഏഴ് മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് ജനുവരി മൂന്ന് മുതൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം കൊണ്ടുവന്നത്. അണ്ടര്‍ സെക്രട്ടറി തലത്തിന് താഴെയുള്ള 50 ശതമാനം ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.ആദ്യം ജനുവരി 31 വരെയായിരുന്നു ഈ സംവിധാനം അനുവദിച്ചിരുന്നത്. എന്നാല്‍, രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന കണക്കിലെടുത്ത് ഇത് ഫെബ്രുവരി 15 വരെ നീട്ടിയിരുന്നു. നിലവില്‍ കൊവിഡ് കുറഞ്ഞതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.