
മൈസൂരു: ക്ളാസ് മുറിയിൽ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കർണാടകയിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിനിടെ മാരകായുധങ്ങളുമായി രണ്ടുപേർ പിടിയിൽ. പ്രക്ഷോഭകാരികൾക്കിടയിൽ കടന്നുകയറി അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. റജബ് (41), അബ്ദുൾ മജീദ് (32) എന്നിവരെ ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ സർക്കാർ കോളേജിനുസമീപത്തുനിന്നാണ് പിടികൂടിയത്. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.
പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് സമീപത്തായി ചുറ്റിക്കറങ്ങുന്ന അഞ്ചംഗ സംഘത്തെക്കണ്ട് സംശയം തോന്നിയ പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവർ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവർക്കുവേണ്ടി പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
അതേസമയം, പ്രക്ഷോഭം കൂടുതൽ കോളേജുകളിലേക്ക് വ്യാപിക്കുകയാണ്. വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി മുസ്ലീം ആൺകുട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഹിജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരുകൂട്ടം വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് എത്തിയതോടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണയതിലേക്ക് നീങ്ങുകയായിരുന്നു.
ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ കോളേജ് കവാടത്തില്‍ വച്ച് തന്നെ അധികൃതര്‍ തടഞ്ഞത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. കോളേജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. ശിരോവസ്ത്രം ധരിച്ച് ക്ലാസില്‍ കയറാനാകില്ലെന്ന് പ്രിന്‍സിപ്പള്‍ രുദ്ര ഗൗഡ അറിയിച്ചതോടെ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസ് വളപ്പില്‍ നിന്ന് പുറത്താക്കുകയായിരുന്നു.