
തിരുവനന്തപുരം: ഏറെ നാൾ മലപ്പുറം കൊണ്ടുനടന്ന ആ 'ചീത്തപ്പേര്' ഇനി തിരുവനന്തപുരത്തിന് സ്വന്തം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദരിദ്രരുള്ള ജില്ലയായി തിരുവനന്തപുരം മാറി. നേരത്തെ ഈ സ്ഥാനത്ത് മലപ്പുറമായിരുന്നു. സംസ്ഥാനത്ത് 87,158 കുടുംബങ്ങളാണ് പ്രാഥമിക പട്ടികയിലുണ്ടായിരുന്നത്. അന്തിമമായി അംഗീകാരം നൽകേണ്ട ഗ്രാമസഭകളുടെ പരിശോധനയിൽ 46,535 കുടുംബങ്ങളായി കുറഞ്ഞു.
അതിദരിദ്ര നിർമാർജന പദ്ധതിക്ക് പ്രത്യേക പദ്ധതിവിഹിതം പ്രതീക്ഷിച്ചാണ് തദ്ദേശസ്ഥാപനങ്ങൾ വിശാലമായ പട്ടിക തയ്യാറാക്കിയത്. എന്നാൽ പ്രത്യേക പദ്ധതിവിഹിതം ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ കൂതൽ കുടുംബങ്ങളെ ഉൾപ്പെടുത്തിയാലുണ്ടാകുന്ന സാമ്പത്തികബാദ്ധ്യത പരിഗണിച്ച് തദ്ദേശസ്ഥാപനങ്ങൾ സ്വയം തിരുത്തലിന് തയ്യാറായി. കരടുപട്ടികയിൽ ഉൾപ്പെട്ട പകുതിയിലേറെ കുടുംബങ്ങൾ സൂപ്പർ ചെക്കിലും ഗ്രാമസഭകൾ നടത്തിയ പുനഃപരിശോധനയിലും പുറത്താവുകയായിരുന്നു.
കോട്ടയം, വയനാട് ജില്ലകളിൽ മാത്രമാണ് ഗ്രാമസഭ 100 ശതമാനം പൂർത്തിയാക്കി അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകിയത്. സംസ്ഥാനത്ത് ആദിവാസി കുടുംബങ്ങളാണ് അതിദരിദ്രരുടെ എണ്ണത്തിൽ കൂടുതൽ.
തിരുവനന്തപുരത്ത് പ്രാഥമിക പട്ടികയിൽ 9904 കുടുംബങ്ങളുണ്ടായിരുന്നു. 73 ശതമാനം ഗ്രാമസഭ ചേർന്നശേഷം പട്ടികയിൽ 7952 കുടുംബങ്ങൾ ശേഷിക്കുന്നുണ്ട്. രണ്ടാമത് തൃശ്ശൂരും മൂന്നാമത് മലപ്പുറവുമാണ്. കോട്ടയം, വയനാട്, ഇടുക്കി, കാസർകോട്, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കൊല്ലം, പത്തനംതിട്ട എന്നിങ്ങനെയാണ് മറ്റുജില്ലകളുടെ നില.