
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡന പരാതിയിൽ പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ പരാതി നൽകിയത്. പത്ത് വർഷം മുൻപ് കൊച്ചിയിൽവച്ച് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസ് അന്വേഷിക്കുന്നത്.
2011 ഡിസംബറിൽ തൃശൂരിലെ ഹോട്ടലിൽ വച്ച് പരിചയപ്പെട്ട സിനിമാ പ്രവർത്തകനിൽ നിന്നാണ് തനിക്ക് ബാലചന്ദ്രകുമാറിന്റെ നമ്പർ ലഭിച്ചത്. ജോലി ആവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനെ വിളിച്ചപ്പോൾ അവസരം നൽകാമെന്ന് അറിയിച്ചു. തുടർന്ന് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി, ഒരു സിനിമാ ഗാനരചയിതാവിന്റെ വീട്ടിൽവച്ച് പീഡിപ്പിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.ഹോം നഴ്സായി ജോലി ചെയ്യുന്ന യുവതി ദൃശ്യങ്ങൾ പ്രചരിക്കുമെന്ന് ഭയന്നാണ് പരാതി നൽകാതിരുന്നത്. നടിക്ക് നീതി ലഭിക്കുന്നതിനായി ചാനലുകളിൽ സംസാരിക്കുന്നത് കണ്ടതോടെയാണ് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് യുവതി വ്യക്തമാക്കിയിരുന്നു.