hijab-case

ബംഗളൂരു: ഉഡുപ്പിയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ളാസിൽ കയറാൻ അനുവദിക്കാത്ത സംഭവത്തിൽ കർണാടക ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കഴിഞ്ഞ ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥികളുടെ യൂണിഫോമിൽ പുതിയ നയം ഏർപ്പെടുത്തിയതാണ് ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർത്ഥിനികളെ ക്ളാസിൽ കയറാൻ അനുവദിക്കാതിരുന്നതിന് പിന്നിലെ കാരണമായി കോളേജ് അധികൃതർ വ്യക്തമാക്കിയത്. ഹിജാബ് മാറ്റിയാൽ മാത്രമേ ക്ളാസിൽ കയറാൻ അനുവദിക്കുകയുള്ളൂവെന്നും വിധി വന്ന ശേഷം മാത്രം എത്തിയാൽ മതിയെന്നും പ്രിൻസിപ്പാൾ അറിയിച്ചതായി വിദ്യാർത്ഥിനികൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഉഡുപ്പിയിലെ മറ്റ് സർക്കാർ കോളേജുകളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

ഉഡുപ്പി കുണ്ടപുര കോളേജിലെ 28 വിദ്യാർത്ഥികളെയാണ് ഹിജാബ് ധരിച്ചെത്തിയെന്ന പേരിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്നത്. ക്ളാസിനുള്ളിൽ ഹിജാബ് ധരിക്കുന്നത് നിഷേധിക്കുന്ന സർക്കാരിന്റെ പുതിയ മാർഗനിർദേശം ചൂണ്ടിക്കാട്ടിയായിരുന്നു കോളേജ് അധികൃതരുടെ നടപടി. സംഭവത്തിൽ സംസ്ഥാനത്തുടനീളം പല ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയ‌ർന്നിരുന്നു. മുസ്‌ലിം വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ചില കോളേജുകളിൽ ഹിന്ദു സംഘങ്ങൾ ആൺകുട്ടികളെ കാവിഷാൾ ധരിക്കാൻ നിർബന്ധിച്ചുവെന്ന് പരാതി ഉയരുകയാണ്. കർണാടക ഉഡുപ്പി മഹാത്മ ഗാന്ധി കോളേജിൽ കാവി തലപ്പാവും ഷാളുമണിഞ്ഞെത്തിയ സംഘപരിവാർ സംഘടനയിൽപ്പെട്ട വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധിച്ചു. ഹിജാബ് നിരോധിക്കുന്നതുവരെ കാവി ഷാളും തലപ്പാവും ധരിക്കുമെന്ന് ഇവർ പറഞ്ഞു.

#WATCH | Protests erupt at Mahatma Gandhi Memorial College in Udupi as students wearing hijab & another group of students wearing saffron stoles-headgears raise slogans on college campus.

Karnataka HC to hear a plea today against hijab ban in several junior colleges of state. pic.twitter.com/f65loUWFLP

— ANI (@ANI) February 8, 2022

ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ കോളേജിനുള്ളിൽ കയറാൻ അനുവദിച്ചിരുന്നില്ല. എന്നാൽ പ്രതിഷേധം കനത്തതോടെ ഇവരെ പ്രത്യേക ക്ളാസിൽ ഇരുത്തുകയായിരുന്നു. ഇവർക്ക് പാഠം പഠിപ്പിക്കുകയും ചെയ്തിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഒന്നാം വർഷ പരീക്ഷയെഴുതാൻ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ അകത്ത് കയറ്റിയെന്നാരോപിച്ചാണ് വിദ്യാർത്ഥികൾ കാവി ഷാളും തലപ്പാവും അണിഞ്ഞെത്തിയത്. തങ്ങൾക്കും സമത്വം വേണമെന്നും ഈ വേഷം ധരിച്ചുകൊണ്ടുതന്നെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.