
ന്യൂഡൽഹി: കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ച ഇ-പാസ്പോർട്ട് തയ്യാറാക്കാനാവശ്യമായ സാങ്കേതിക സേവനം ലഭ്യമാക്കാനുള്ള കരാർ രാജ്യത്തെ ഏറ്റവുംവലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന് ലഭിച്ചു.
ഇ-പാസ്പോർട്ടിന്റെ വിതരണം ജൂലായ് മാസത്തോടെ തുടങ്ങാനാവുമെന്നാണ് റിപ്പോർട്ട്.
ഒരു ദശാബ്ദത്തിലേറെ നീണ്ട സേവനത്തിനുശേഷമാണ് പാസ്പോർട്ട് സേവാ പദ്ധതി(പി.എസ്.പി)യുടെ രണ്ടാംഘട്ട പദ്ധതി നിർവ്വഹണത്തിനും ടാറ്റാ കൺസൾട്ടൻസി സർവീസസിനുതന്നെ അവസരം ലഭിക്കുന്നത്. 1,000-1,200 കോടി രൂപയാണ് കരാർ തുകയെന്നാണ് റിപ്പോർട്ടുകൾ. താലസ് ഇന്ത്യ, എച്ച്.ബി തുടങ്ങിയ കമ്പനികളും കരാറിൽ പങ്കെടുത്തിരുന്നു.
ഇ-പാസ്പോർട്ടിനുള്ള സാങ്കേതിക സഹായമാകും ടി.സി.എസ് നൽകുക. പാസ്പോർട്ട് ബുക്ക്ലെറ്റ് അച്ചടിക്കുന്നതുപോലുള്ള പ്രവർത്തനങ്ങൾ നിലവിലുള്ളതുപോലെ സർക്കാരിൽത്തന്നെ തുടരുമെന്നാണ് റിപ്പോർട്ടുകൾ.
 ഡാറ്റ എൻകോഡ് ചെയ്ത ചിപ്പ്
വിസ സ്റ്റാമ്പിംഗ് പോലുള്ളവ തുടരുന്നതിനാൽ കടലാസ് രഹിത പാസ്പോർട്ടായിരിക്കില്ല അവതരിപ്പിക്കുക. അതേസമയം, ഓട്ടോമേഷൻ നടപ്പാക്കുകയുംചെയ്യും. പാസ്പോർട്ടിന്റെ കവറിൽ സുരക്ഷയുമായി ബന്ധപ്പെട്ട ഡാറ്റ എൻകോഡ് ചെയ്ത ചിപ്പ് ഘടിപ്പിച്ചായിരിക്കും ഇത് നടപ്പാക്കുക. നിലവിൽ വിവിധ രാജ്യങ്ങൾ ഇതിനകംതന്നെ ഇത്തരം പാസ്പോർട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്.
എമിഗ്രേഷൻ ക്ലിയറിൻസിനായി ഏറെനേരം കാത്തുനിൽക്കേണ്ടതില്ലെന്നതാണ് ഇ-പാസ്പോർട്ടിന്റെ പ്രത്യേക. ചിപ്പുവഴി സ്കാനിംഗ് നടക്കുന്നതിനാൽ നിമിഷനേരംകൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാം.