
15 പേരുടെ ദൃശ്യങ്ങൾ ശേഖരിച്ചു
തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിൽ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ സി.സി ടിവി ദൃശ്യങ്ങളും ഫോൺകാൾ വിശദാംശങ്ങളും ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. അമ്പലമുക്ക് കുറവൻകോണം റോഡിലെ അമ്പലനഗറിൽ ടാബ്സ് ഗ്രീൻടെക് അഗ്രിക്ലീനിക്ക് എന്ന കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ ചാരുവിളക്കോണത്ത് വീട്ടിൽ വിനിതമോളാണ് (38) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയഭാഗത്ത് ചെടികൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വിനിതയുടെ നാലരപ്പവന്റെ മാല നഷ്ടമായിട്ടുണ്ട്. എന്നാൽ വില്പനശാലയിലെ കളക്ഷൻ പണമായ 25,000 രൂപ ഹാൻഡ് ബാഗിൽ തന്നെയുണ്ടായിരുന്നു. അതേസമയം കവർച്ച ലക്ഷ്യംവച്ച് നടത്തിയ കൊലപാതകമാണിതെന്ന് സി.ഐ സജികുമാർ സ്ഥിരീകരിച്ചു. ജനവാസ മേഖലയിലാണ് അലങ്കാരച്ചെടി വില്പന കേന്ദ്രമെങ്കിലും പരിസരവാസികളിൽ നിന്ന് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇവിടെ സിസി ടിവി കാമറകളില്ലെങ്കിലും സമീപത്തെ ലഭ്യമായ കാമറ ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംശയകരമായി കാണപ്പെട്ട 15 പേരുടെ ദൃശ്യങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചു.
സംഭവദിവസം തെളിവെടുപ്പിനെത്തിച്ചപ്പോൾ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കാണ് പൊലീസ് നായ മണം പിടിച്ചുപോയത്. കൊലയ്ക്കുശേഷം അലങ്കാരച്ചെടി വില്പന കേന്ദ്രത്തിന്റെ പിന്നിലൂടെയാണോ കൃത്യം നടത്തിയവർ രക്ഷപ്പെട്ടതെന്നാണ് സംശയം. കൊല്ലപ്പെട്ട വിനിതയുടെയും കടയുടമയുടെയും ജീവനക്കാരുടെയും ഫോൺകാൾ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. കൊലപാതകം നടന്ന ദിവസം വിനിതയുടെ ഫോണിലേക്ക് സ്ഥാപനഉടമയും ജീവനക്കാരും, അമ്മ, മകളുടെ കൂട്ടുകാരിയുടെ അമ്മ എന്നിവരാണ് വിളിച്ചിട്ടുള്ളത്. സംശകരമായ നമ്പറുകൾ ലഭിക്കാത്തതിനാൽ തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ കാൾലിസ്റ്റും പരിശോധിക്കും.
ഞായർ നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിനകത്തും പുറത്തും പൊലീസ് പരിശോധന നടക്കുന്നതിനിടെയാണ് നഗരത്തെ നടുക്കിയ അരുംകൊലയുണ്ടായത്. അവധിദിവസമായ ഞായറാഴ്ച വിനിത ചെടികൾ നനയ്ക്കാനെത്തുമെന്ന് അറിയാവുന്ന ആരെങ്കിലുമായിരിക്കാം കൃത്യത്തിന് പിന്നിലെന്ന സംശയവും പൊലീസിനുണ്ട്. അഞ്ചിഞ്ചോളം വലിപ്പത്തിൽ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ അറിയിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ പേരൂർക്കട സി.ഐ സജുകുമാർ പറഞ്ഞു. ആഴത്തിലേറ്റ കുത്തിന് സമീപത്തായി മൂന്നുമുറിവുകൾ വേറെയുമുണ്ട്. ഭീഷണിപ്പെടുത്താൻ പരിക്കേല്പിക്കുന്നതിനിടെ വിനിത ചെറുത്തുനില്പിന് ശ്രമിച്ചപ്പോൾ ആഴത്തിൽ കുത്തിപ്പരിക്കേല്പിച്ച് കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ഇതുവരെ കണ്ടെത്താനായില്ല.
സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ കന്റോൺമെന്റ് അസി.കമ്മിഷണർ ജിനരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.