covid

ജനീവ: ഒമിക്രോൺ വ്യാപനം കുറഞ്ഞതോടെ ലോകം വീണ്ടും സാധാരണ നിലയിലേയ്ക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനിടെ പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആരോഗ്യവിദഗ്ദ്ധർ. കൊവിഡിന്റെ ഇതുവരെയുള്ള മറ്റെല്ലാ വകഭേദത്തെക്കാളും മാരകമായേക്കാവുന്നതാണ് പുതിയ വകഭേദം എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ലോകാരോഗ്യ സംഘടന നടത്തിയ പത്രസമ്മേളനത്തിൽ എപ്പിഡെമിയോളജിസ്റ്റും കൊവിഡ് വിദഗ്ദ്ധയുമായ ഡോക്ടർ മരിയ വാന കെർഖോവാണ് ഇക്കാര്യം അറിയിച്ചത്. മഹാമാരി അവസാനിച്ചിട്ടില്ലെന്നും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വകഭേദങ്ങൾ ഒമിക്രോണിനെക്കാൾ അപകടകരമാകുമെന്നും അവ‌ർ പറഞ്ഞു. നിലവിലെ വകഭേദത്തെക്കാൾ തീവ്രത കൂടിയതും മനുഷ്യരിൽ പെട്ടെന്ന് പകരാവുന്നതുമായ വകഭേദങ്ങൾ മാത്രമേ ഇനി ഉണ്ടാകുകയുള്ളു എന്നും ഡോക്ടർ കൂട്ടിച്ചേർത്തു. അടുത്തുണ്ടാകാൻ പോകുന്ന വകഭേദം പ്രതിരോധശേഷി കുറയ്ക്കാനും നിലവിലെ വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കാനും കഴിവുള്ളതാണെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ കൊവിഡ് വാക്സിനുകൾ എടുക്കാത്തവരിൽ രോഗം തീവ്രമാകാനും മരണം വരെ സംഭവിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും അവർ പറ‌ഞ്ഞു.