school

തിരുവനന്തപുരം: വിദ്യാകിരണം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ 53 സ്‌കൂളുകൾ അടിസ്ഥാനസൗകര്യ-ഭൗതിക വികസനം പൂർത്തിയാക്കി നാളെ ഉദ്ഘാടനം ചെയ്യും. ഇതിൽ കിഫ്ബി ധനസഹായത്തോടെ പൂർത്തിയായ പദ്ധതികൾക്ക് പുറമേ പ്ലാൻ ഫണ്ട്, എം എൽ എ ഫണ്ട്, നബാർഡ് എന്നിവ വഴി പൂർത്തിയാക്കിയവയും ഉൾപ്പെടും. കൈറ്റ്, വാപ്‌കോസ്, ഇൻകെൽ, കില എന്നിവയാണ് പദ്ധതികളുടെ നിർവഹണ ഏജൻസികൾ.

തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലായി നാലു സ്‌കൂളുകളാണ് കിഫ്ബിയുടെ 5 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി വികസനം പൂർത്തിയാക്കിയത്. കൈറ്റ് ആണ് ഈ പദ്ധതികളുടെ നിർവഹണ ഏജൻസി. അരുവിക്കരം, പട്ടാമ്പി, ഷൊർണൂർ, കൊണ്ടോട്ടി എന്നീ നിയോജകമണ്ഡലങ്ങളിലാണ് ഈ സ്‌കൂളുകൾ.
കിഫ്ബിയുടെ 3 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 10 സ്‌കൂളുകളുടെ ഉദ്ഘാടനവും നാളെ നടക്കും. ഇതിൽ തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ സ്‌കൂളുകളും ഉൾപ്പെടുന്നു. ചേലക്കര, കോതമംഗലം, മഞ്ചേരി, കൊണ്ടോട്ടി, കോഴിക്കോട് സൗത്ത്, നിലമ്പൂർ, വേങ്ങര, സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നീ നിയോജകമണ്ഡലങ്ങളിലാണ് ഈ സ്‌കൂളുകൾ.

കണ്ണൂർ ജില്ലയിലെ തലശേരി,പയ്യന്നൂർ നിയോജക മണ്ഡലങ്ങളിൽ ആയാണ് കിഫ്ബിയുടെ ഒരു കോടി പദ്ധതിയിൽ പെടുത്തി നിർമാണം പൂർത്തിയാക്കിയ രണ്ട് സ്‌കൂളുകൾ. ഇതിനു പുറമേ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 34 സ്‌കൂളുകളുടെയും എം എൽ എ, നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ മൂന്നു സ്‌കൂളുകളുടെയും ഉദ്ഘാടനവും നടക്കും. വയനാട്,എറണാകുളം ജില്ലകളിൽ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി നിർമിക്കുന്ന രണ്ടു സ്‌കൂളുകളിലെ നിർമാണപ്രവൃത്തികൾക്കും നാളെ തറക്കല്ലിടും.