chithira-tirunal

തിരുവനന്തപുരം: തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയെ മോശമായി ചിത്രീകരിച്ച വെബ്സീരിസിനെതിരെ രാജകുടുംബം രംഗത്തെത്തി. അനന്തരവൾ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായിയാണ് സ്വതന്ത്ര ഇന്ത്യ നടത്തിയ ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങളുടെ കഥ പറയുന്ന സോണി ലൈവ് വെബ് സീരിസായ 'റോക്കറ്റ് ബോയ്സി'നെതിരെ രംഗത്തു വന്നത്. വെബ്സീരീസിൽ കാണിക്കുന്നത് സത്യവിരുദ്ധവും അടിസ്ഥാന രഹിതവുമായ കാര്യങ്ങളാണെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു.ഇത് അവസാനിപ്പിക്കണം. വേണ്ടി വന്നാൽ നിയമ നടപടികളിലേക്ക് കടക്കുമെന്നും രാജകുടുംബം അറിയിച്ചു.

ജവഹർലാൽ നെഹ്രുവും ഇന്ത്യയുടെ ന്യൂക്ളീയർ ശാസ്ത്രജ്ഞൻ ഹോമി ജെ.ഭാഭയും മഹാരാജവും നടത്തുന്ന സംഭാഷണ രംഗത്തിലാണ് അപകീർത്തികരമായ പരാമർശം.

തിരുവിതാംകൂറിലെ മോണോസൈറ്റ് നിക്ഷേപം രാജ്യത്തിനു ലഭ്യമാക്കുന്നതിനെ കുറിച്ച് ചിത്തിര തിരുനാളും നെഹ്‌റുവും ഭാഭയും ഡൽഹിയിൽ ചർച്ച നടത്തുന്നതാണ് രംഗം.

തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമല്ലാത്തതിനാൽ നെഹ്‌റുവിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരല്ലെന്നും വിപണിയിൽ മറ്റുള്ളവർ നൽകുന്ന വിലയ്ക്ക് മോണോസൈറ്റ് നൽകാൻ സന്നദ്ധമാണെന്നും ചിത്തിര തിരുനാൾ പറയുന്നു. തുടർന്നുള്ള രംഗങ്ങളിൽ നെഹ്റുവിന്റെ അസാന്നിദ്ധ്യത്തിലാണ് ചിത്തിര തിരുനാളിനെതിരെ ഭാഭ അഴിമതി ആരോപണം ഉന്നയിക്കുന്നത്. 50000 ടൺ മോണോസൈറ്റു മാത്രം കയറ്റുമതി ചെയ്യാൻ അനുമതിയുണ്ടായിരിക്കേ, മൂന്നു ലക്ഷം ടൺ യൂറോപ്പിലേക്ക് കയറ്റി അയച്ചെന്നും അതിന്റെ പങ്ക് നിയമ വിരുദ്ധമായി കൈപ്പറ്റിയെന്നുമാണ് വെബ് സീരിസിൽ ഭാഭ ആരോപിക്കുന്നത്.

എത്ര കയറ്റുമതി ചെയ്യണമെന്നതും ആർക്ക് നൽകണമെന്നതും തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നു ചിത്തിര തിരുനാൾ വാദിക്കുന്നു. മറുപടിയായി,പല രാജാക്കൻമാരുടെയും അന്ത്യം വിഷം ഉള്ളിൽച്ചെന്നും ശിരഛേദം സംഭവിച്ചുമാണെന്ന് അറിയാമല്ലോയെന്ന് ഭാഭ ഭീഷണിപ്പെടുത്തുകയാണ്.

മറ്റൊരു എപ്പിസോഡിൽ, ഇന്ത്യയുടെ ആദ്യബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ തുമ്പയിലെ നാട്ടുകാരും ബിഷപ്പും കാട്ടിയ സഹകരണത്തെപ്പറ്റി പുകഴ്ത്തുന്നുമുണ്ട്.