
ഹൈദാരാബാദ്: പ്രൈം വോളിബോള്‍ ലീഗിൽ അഹമദാബാദ് ഡിഫൻഡേഴ്സ് രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ചു. മത്സരത്തില്‍ 2-1ന് ലീഡ് നേടിയ ശേഷമായിരുന്നു ചെമ്പടയുടെ തോല്‍വി. സ്‌കോര്‍: 15-12, 11-15, 15-10, 12-15, 11-15. നിര്‍ണായക പൊയിന്റുകള്‍ നേടിയ അഹമദാബാദ് ഡിഫൻഡേഴ്സിന്റെ അങ്കമുത്തുവാണ് കളിയിലെ താരം. ലീഗില്‍ അഹമദാബാദിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. കാലിക്കറ്റ് ഹീറോസ് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനോട് തോറ്റിരുന്നു.
ആദ്യ സെറ്റിന്റെ തുടക്കത്തില്‍ ഇരുടീമുകളും സമനില പാലിച്ചു. ഡിഫന്‍ഡേഴ്‌സിന്റെ ആക്രമണത്തെ റയാന്‍ മീഹാന്‍ നയിച്ചപ്പോള്‍, അജിത്‌ലാലിന്റെ മികച്ച സ്മാഷുകളിലൂടെ ഹീറോസും ഒപ്പത്തിനൊപ്പം മുന്നേറി. നിര്‍ണായകമായ ഒരു സൂപ്പര്‍ പൊയിന്റ് നേടിയ കാലിക്കറ്റ് 13-10ന് മൂന്ന് പൊയിന്റ് ലീഡ് ആദ്യ സെറ്റിൽ സ്വന്തമാക്കി. മികച്ച ബ്ലോക്കിലൂടെ 15-12ന് ആദ്യസെറ്റും സ്വന്തമാക്കി. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ കുതിച്ച കാലിക്കറ്റിനെ ക്യാപ്റ്റന്‍ മുത്തുസാമിയുടെ ബ്ലോക്കിലൂടെ ഏഴാം പൊയിന്റില്‍ അഹമദാബാദ് ഒപ്പം പിടിച്ചു. പിന്നീട് ലീഡ് നേടിയ ഡിഫൻഡേഴ്‌സിനെ പിന്നിലാക്കാന്‍ കാലിക്കറ്റ് സൂപ്പര്‍ പൊയിന്റ് വിളിച്ചെങ്കിലും ഫലിച്ചില്ല.
തുടര്‍ച്ചയായി പോയിന്റുകള്‍ നേടിയ അഹമദാബാദ് ഷോണ്‍ ടി ജോണിന്റെ ഒരു സ്‌പൈക്കിലൂടെ 15-11ന് സെറ്റ് നേടി.
മൂന്നാം സെറ്റില്‍ അതിമനോഹരമായ ബ്ലോക്കുകളിലൂടെ വീര്യം വീണ്ടെടുത്ത ഹീറോസ് 8-5ന് മുന്നിലെത്തി. അഹമദാബാദ് പത്താം പൊയിന്റില്‍ നില്‍ക്കെ അജിത്‌ലാലിന്റെ തുടര്‍ച്ചയായ സ്‌പൈക്കുകളുടെ കരുത്തില്‍ 15-10ന് കാലിക്കറ്റ് മൂന്നാം സെറ്റ് സ്വന്തമാക്കി. നാലാം സെറ്റില്‍ വീണ്ടും അഹമദാബാദിന്റെ തിരിച്ചുവരവ് കണ്ടു. നിര്‍ണായകമായ അഞ്ചാം സെറ്റിന്റെ തുടക്കം മുതല്‍ ഡിഫൻഡേഴ്‌സ് ഹീറോസിനെ സമ്മര്‍ദത്തിലാക്കി. 6-2ന് നാലു പൊയിന്റ് ലീഡ് നേടി കാലിക്കറ്റ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അങ്കമുത്തുവിന്റെ മികച്ച സ്‌പൈക്കുകള്‍ ഡിഫൻഡേഴ്‌സിന്റെ കുതിപ്പിന് വേഗം കൂട്ടി. റയാന്‍ മീഹാന്റെ തകര്‍പ്പന്‍ ബ്ലോക്കില്‍ 15-11ന് അഞ്ചാം സെറ്റും മത്സരവും അഹമദാബാദ് നേടി.