
ലക്‌നൗ : സ്കൂളുകളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാൻ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്ന് ഒവൈസി പറഞ്ഞു. ഹിജാബ് വിഷയത്തിൽ ഇന്ത്യക്കെതിരെ വിമർശനം ഉന്നയിച്ച പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കാണ് അസദുദ്ദീൻ ഒവൈസി ഉത്തർപ്രദേശിൽ നടന്ന റാലിയിൽ മറുപടി നൽകിയത്.
പാകിസ്ഥാൻ അവരുടെ കാര്യം നോക്കിയാൽ മതിയെന്നും ഇന്ത്യയിലെ കാര്യങ്ങൾ ഇവിടുള്ളവർ നോക്കുമെന്നും ഒവൈസി കൂട്ടിച്ചേർത്തു. മലാലയെ സംരക്ഷിക്കാൻ കഴിയാത്ത രാജ്യം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാൻ വരേണ്ടതില്ല. അവിടുത്തെ പെൺകുട്ടികൾക്ക് സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ട രാജ്യം ഇപ്പോൾ ഇന്ത്യയെ പഠിപ്പിക്കാൻ നോക്കുകയാണെന്നും അതിന്‍റെ ആവശ്യമില്ലെന്നും ഒവൈസി പറഞ്ഞു.
മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നതിലൂടെ മനുഷ്യാവകാശങ്ങൾ ഇന്ത്യ ലംഘിക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി രാവിലെ അഭിപ്രായപ്പെട്ടിരുന്നു. വിഷയം അന്താരാഷ്ട്രാ തലത്തിൽ ചർച്ചയാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതിനിടയിലാണ് ഒവൈസി മറുപടിയുമായി രംഗത്തെത്തിയത്.