madras-hc

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും വിദേശികൾക്കും സമ്പൂർണ വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഇതൊരു രാജ്യമാണോ അതോ മതത്താൽ വിഭജിക്കപ്പെട്ടതാണോയെന്ന് രൂക്ഷമായ ഭാഷയിൽ കോടതി ചോദിച്ചു.

തിരുച്ചിറപ്പിള്ളി സ്വദേശി രംഗരാജനനാണ്

ഹർജി നൽകിയത്. അഹിന്ദുക്കളും വിദേശികളും സന്ദർശിക്കുന്നത് ക്ഷേത്രത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുമെന്നായിരുന്നു ഹ‌ർജിയിൽ പറഞ്ഞിരുന്നത്. ക്ഷേത്രങ്ങളിൽ കർശനമായ ഡ്രസ് കോഡ് ഏർപ്പെടുത്തണമെന്നും ഹിന്ദുക്കൾ ക്ഷേത്ര സന്ദർശനത്തിനെത്തുമ്പോൾ മതം വ്യക്തമാക്കുന്ന രീതിയിൽ ചുരിദാർ, മുണ്ട്, ചന്ദനം, സിന്ദൂരം, സാരി പോലുള്ളവ ഉപയോഗിക്കണമെന്നും ഹർജിയിലുണ്ട്.

ചിലർ ഹിജാബിനായി പോകുന്നു, ചിലർ ധോത്തിക്കായി പോകുന്നു. ഇവിടെ രാജ്യമാണോ മതമാണോ പരമപ്രധാനമെന്ന് സമീപകാലങ്ങളിൽ നടന്ന സംഭവങ്ങളെ ഉദ്ധരിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി പറഞ്ഞു. ഹർജിക്ക് പിന്നിലെ ഉദ്ദേശ്യശുദ്ധിയേയും അദ്ദേഹം ചോദ്യം ചെയ്തു.

ഏത് നിയമമാണ് ഇത്തരം വസ്ത്രധാരണ രീതികൾ അനുശാസിക്കുന്നതെന്നും തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പോലെ തമിഴ്നാട്ടിലെ ക്ഷേത്രങ്ങൾക്ക് പ്രത്യേക വസ്ത്രധാരണരീതികൾ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.