
ലണ്ടൻ : കൊവിഡിനൊപ്പം ജീവിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായി കൊവിഡ് പോസിറ്റീവായവരുടെ സെൽഫ് ഐസൊലേഷൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഈ മാസത്തോടെ അവസാനിപ്പിക്കാനായേക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
66,183 പുതിയ കേസുകളും 314 മരണവുമാണ് കഴിഞ്ഞ ദിവസം യു.കെയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം അവസാനമാണ് യു.കെയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് പ്ലാൻ എ ഘട്ടത്തിലേക്ക് മടങ്ങിയത്. അതേ സമയം, കൊവിഡ് ബാധിതരുടെ സെൽഫ് ഐസൊലേഷൻ ഉൾപ്പെടെയുള്ള ഏതാനും മാർഗനിർദ്ദേശങ്ങൾ തുടർന്നിരുന്നു. ഐസൊലേഷൻ കാലയളവ് ഏഴിൽ നിന്ന് അഞ്ചായി കുറച്ചിരുന്നു.
മാർച്ച് 24നാണ് ഈ നിയമം അവസാനിക്കുന്നത്. എന്നാൽ, മാർച്ച് വരെ ഇത് നീളില്ലെന്നാണ് ബോറിസ് നൽകുന്ന സൂചന. രണ്ടാഴ്ചയ്ക്കുള്ളിൽ ശേഷിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ഇംഗ്ലണ്ടിൽ നീക്കുമെന്ന് ബോറിസ് പറയുന്നു. രാജ്യത്തെത്തുന്ന വാക്സിനേറ്റഡായിട്ടുള്ളവരെ പരിശോധിക്കുന്നതും ബ്രിട്ടൺ അവസാനിപ്പിക്കും.