
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തിലെ പ്രധാന പ്രതി സ്വപ്നാ സുരേഷിന് സ്പെയ്സ് പാർക്കിലെ ജോലിക്ക് നൽകിയ ശമ്പളം തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങി. ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്മേലാണ് നടപടി. സ്വപ്നയുടെ ശമ്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാർ കത്ത് നൽകിയിട്ടുണ്ട്.
വ്യാജ രേഖ ഉപയോഗിച്ചുള്ള നിയമനത്തിലൂടെ സർക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്. എം.ശിവശങ്കർ, കെ എസ് ടി ഐ എൽ മുൻ എം ഡി ജയശങ്കർ പ്രസാദ്, പ്രൈസ് വാട്ടർ കൂപ്പർ എന്നിവരിൽ നിന്നും തിരിച്ചു പിടിക്കാനായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ ശുപാർശ.
ഐടി വകുപ്പിന് കീഴിലെ സ്പെയ്സ് പാർക്കിലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചത്. കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർ കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്. ധനകാര്യ വകുപ്പിന്റെ ശുപാർശയിൽ ഒരു വർഷമായി ഐടി വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇപ്പോഴാണ് തിടുക്കപ്പെട്ട് പണം തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടങ്ങിയത്.