
കാസർകോട്: മംഗളൂരു അത്താവറിലെ നന്ദിഗുഡ്ഡയ്ക്ക് സമീപമുള്ള അപ്പാർട്ട്മെന്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും വ്യാജരേഖ ചമച്ചും ബ്ലാക്ക് മെയിൽ ചെയ്തും പെൺവാണിഭത്തിന് നിർബന്ധിച്ച കേസിൽ മഞ്ചേശ്വരം, കണ്ണൂർ സ്വദേശികളടക്കം ഏഴുപേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. വാർത്താസമ്മേളനത്തിൽ പൊലീസ് കമ്മീഷണർ എൻ. ശശികുമാർ ആണ് പ്രതികളുടെ അറസ്റ്റു വിവരം പുറത്തുവിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്ന പൊലീസ് മൂന്നുപ്രതികളെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികളായ ഹൊസബെട്ടു സ്വദേശി സന്ദീപ് (33), കൈക്കമ്പ സ്വദേശി സിപ്രിയൻ ആൻഡ്രേഡ് (40) ,മഞ്ചേശ്വരം ഉദ്യാവറിലെ മുഹമ്മദ് ഷെരീഫ് (46), തലപ്പാടി സ്വദേശി റഹ്മത്ത് (48), കണ്ണൂർ സ്വദേശി സന (24), നരിങ്ങാന സ്വദേശി ഉമർ കുഞ്ഞി (43), ബെണ്ടൂർവെല്ലിലെ മുഹമ്മദ് ഹനീഫ് (46) എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റുചെയ്തത്. ഇതുവരെ അറസ്റ്റിലായ 10 പേരിൽ 7 പ്രതികൾ ഒരു സംഘത്തിൽ പ്രവർത്തിക്കുന്നവരും മൂന്ന് പേർ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളുമാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വലയിലാക്കിയ സംഘം സമ്മാനങ്ങളും പണവും നൽകിയിരുന്നു. പെൺകുട്ടി പിന്നീട് നിരന്തരം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. മൂന്ന് മാസത്തിനിടെ ആറ് തവണയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. പോക്സോ പ്രകാരം നാലു കേസുകൾ ഉൾപ്പെടെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ സ്ത്രീകൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ബന്ധപ്പെടുകയും അവരെ ഇടപാടുകാർക്ക് മുന്നിലെത്തിക്കുകയും ചെയ്തിരുന്നു.
അപ്പാർട്ടുമെന്റിലെ റെയ്ഡിനിടെ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. രണ്ടര മാസമായി അപ്പാർട്ടുമെന്റിൽ പെൺവാണിഭം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു. ബാങ്കും ഗൂഗിൾ പേയും വഴിയുള്ള ഇടപാടുകളുടെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഡി.സി.പി ഹരിറാം ശങ്കർ, ഡി.സി.പി ക്രൈം ആൻഡ് ട്രാഫിക് ഡി.സി.പി ദിനേഷ് കുമാർ, അന്വേഷണ ഉദ്യോഗസ്ഥൻ മഹേഷ് പ്രസാദ് എന്നിവരും പങ്കെടുത്തു.