yogi-surendran

തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. യോഗി വിമർശിച്ചത് കേരളത്തെയല്ല, സംസ്ഥാന സർക്കാരിനെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

' ഉത്തർപ്രദേശ് മുഖ്യമന്ത്രി കേരള ഗവൺമെന്റിനെ വിമർശിച്ചു. ഉടനെ അത് കേരളത്തെ വിമർശിക്കുക എന്ന നിലയിലേക്ക് മാറി. അതെന്താ കേരള സർക്കാരിനെ ആർക്കും വിമർശിച്ചൂടെ. കേരള ഗവൺമെന്റ് ചെയ്ത തെറ്റായ കാര്യങ്ങൾ വിമർശിക്കപ്പെടാൻ പാടില്ലാത്തതാണോ?

കേരളാ ഗവൺമെന്റിന്റെ തെറ്റായ നടപടികൾ കാരണം സംസ്ഥാനത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം വേറൊരു പാർട്ടിയുടെ നേതാവിന് പറയാൻ പറ്റൂലേ? കേരളത്തിൽ ഭീകരവാദം വളരുന്നുവെന്ന് യോഗിക്ക് ചൂണ്ടിക്കാണിക്കാൻ കഴിയില്ലേ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐസിസ് റിക്രൂട്ട്‌മെന്റ്‌ നടക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിലെ നാല് ഭീകരപ്രവർത്തകരാണ് ഉത്തർപ്രദേശിൽ അറസ്റ്റിലായത്. അവരെ സഹായിക്കുന്ന ഒരു സർക്കാരിനെ കുറിച്ച് പറയാതിരിക്കാൻ പറ്റുമോ? ഉത്തർപ്രദേശിൽ ശവം ഗംഗയിൽ ഒഴുകുകയാണെന്ന് ഈ മുഖ്യമന്ത്രി പ്രചരിപ്പിച്ചല്ലോ. എവിടുന്നാ അദ്ദേഹത്തിനത് കിട്ടിയത്. അന്ന് ആർക്കും ഇത്തരത്തിലൊരു വികാരമൊന്നുമുണ്ടായില്ലാലോ.'- സുരേന്ദ്രൻ പറഞ്ഞു.

കേരളാ ഗവൺമെന്റിനെക്കുറിച്ചോ, കേരളത്തിലെ ഭരണ പരാജയത്തെക്കുറിച്ചോ പറയുന്നത് എങ്ങനെയാണ് കേരളാ വിരുദ്ധമാകുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. യുപി ഗവൺമെന്റിനെ വിമർശിക്കുമ്പോൾ ഉത്തർപ്രദേശ് എന്ന് പറയില്ലേ, കർണാടക ഗവൺമെന്റിനെ വിമർശിക്കുമ്പോൾ കർണാടക എന്ന് പറയില്ലേ, ഇതിപ്പോൾ കേരളത്തെ വിമർശിച്ചെന്നാണ് ചിലയാളുകൾ പറയുന്നത്. കേരളത്തെ ആരു വിമർശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളം പോലെയാകും എന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പരാമർശം.