kk

തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിൽ ചെടിവില്‌പന ശാലയിലെ ജീവനക്കാരി വിനിതയെ കൊലപ്പെടുത്തിയ പ്രതി രാജേന്ദ്രൻ ആദ്യം ലക്ഷ്യമിട്ടത് മറ്റൊരു സ്ത്രീയെ. പേരൂർക്കടയിലെ ഹോട്ടലിലെ ജീവനക്കാരനായ ഇയാൾ ലോക്ക്‌ഡൗൺ ദിനത്തിൽ മാല പൊട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പേരൂര്‍ക്കടയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്പലമുക്കിലേക്ക് എത്തിയത്. മറ്റൊരു സ്ത്രീയെ പിന്തുടര്‍ന്നാണ് പ്രതി അമ്പലമുക്കില്‍ നിന്ന് ചെടി വില്‌പന കേന്ദ്രം സ്ഥിതി ചെയ്യുന്ന കുറവന്‍കോണം റോഡിലേക്ക് പോയി. ഇതിനിടെ ആദ്യം ലക്ഷ്യമിട്ടിരുന്ന സ്ത്രീയെ കാണാതായി. തുടര്‍ന്നാണ് ചെടിക്ക് വെള്ളം നനയ്ക്കുകയായിരുന്ന വിനീതയെ കണ്ടത്. ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന ഇവിടേക്ക് എത്തിയ രാജേന്ദ്രന്‍ പറഞ്ഞത് ഒന്നും വിനീതയ്ക്ക് മനസിലായില്ല. തുടര്‍ന്ന് ഇയാളുടെ പ്രവൃത്തിയില്‍ ഭയപ്പെട്ട വിനീത നിലവിളിക്കാന്‍ തുടങ്ങി. ഇതോടെ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് വിനീതയുടെ കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തിയ ശേഷം മരണം ഉറപ്പിക്കാനായി സമീപത്തെ പടിക്കെട്ടിലിരുന്ന് വിനീത പിടഞ്ഞ് മരിക്കുന്നത് പ്രതി നോക്കിയിരുന്നു.

മരണം ഉറപ്പിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയും ടാര്‍പ്പോളിന്‍ കൊണ്ട് മൃതദേഹം മൂടുകയും ചെയ്തു.മാലപൊട്ടിക്കുന്നത് പതിവാക്കിയ രാജേന്ദ്രന്‍ മോഷണ ശ്രമത്തിനിടെ തന്നെ എതിര്‍ത്താല്‍ കത്തികൊണ്ട് ആക്രമിക്കുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. കൊലപാതകം നടത്തിയ ശേഷം തൊട്ടടുത്ത ദിവസം വീണ്ടും പേരൂര്‍ക്കടയിലെത്തിയിരുന്നു. ഈ സമയം നഗരം മുഴുവന്‍ പൊലീസ് പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. പേരൂര്‍ക്കടയിലെത്തിയ പ്രതി തനിക്ക് അവധി വേണമെന്ന് ആവശ്യപ്പെട്ടു. കൊലപാതകം നടത്തുന്നതിനിടെ ഇയാളുടെ കൈക്ക് പരിക്കേറ്റിരുന്നു. .കൈയിലേറ്റ മുറിവാണ് പ്രതി രാജേന്ദ്രനെതിരെ പൊലീസിന് ലഭിച്ച നിര്‍ണായക തെളിവും. പ്രതിയെ തിരക്കിയുള്ള പൊലീസിന്റെ ലേബര്‍ ക്യാമ്പുകളിലെ അന്വേഷണം കൈയില്‍ മുറവേറ്റതിനാല്‍ നാട്ടിലേക്ക് പോയ രാജേന്ദ്രനിലേക്ക് എത്തി. സി.സി.ടിവി ദൃശ്യങ്ങളില്‍ കണ്ട പ്രതിയെന്ന സംശയിക്കുന്നയാളുമായി രാജേന്ദ്രനുള്ള സാദൃശ്യവും പൊലീസിന് മനസിലാക്കാന്‍ കഴിഞ്ഞു.

തുടര്‍ന്ന് തമിഴ്‌നാട്ടിലെത്തി നാഗര്‍കോവില്‍ പൊലീസിന്റെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതി മുന്‍പും കൊലപാതക കേസിലെ പ്രതിയാണെന്നും കൊടുംകുറ്റവാളിയാണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. പ്രഭാത സവാരിക്കിടെയാണ് കസ്റ്റംസ് ഓഫീസറെയും ഭാര്യയേയും ഇയാള്‍ കൊലപ്പെടുത്തിയത്. സ്വര്‍ണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഈ കൊലപാതകവും പ്രതി നടത്തിയത്.