police

ആലപ്പുഴ: നൂറനാട് പാറ ജംഗ്‌ഷനിലെ സ്വകാര്യ ക്ളിനിക്കിൽ ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്‌ടറെ മർദ്ദിച്ച പൊലീസുകാരന് സസ്‌പെൻഷൻ. അടൂർ ട്രാഫിക് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ രതീഷിനെയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്‌തത്. സംഭവത്തിൽ ഡോക്‌ടർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഡോക്‌ടറെ മ‌ർദ്ദിച്ച രതീഷിനെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ വെങ്കിടേഷിനാണ് മർദ്ദനമേറ്റത്. വ്യാഴാഴ്‌ച രാത്രിയിലായിരുന്നു സംഭവം. ഡോക്ടറുടെ തലയ്ക്ക് എട്ട് തുന്നലും കാലിൽ രണ്ടിടത്ത് ഒടിവുമുണ്ട്. ചികിത്സ വൈകിയെന്നാരാേപിച്ച് രതീഷും ഒപ്പമുള്ളയാളും ചേർന്ന് കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് ഡോക്ടർ അറിയിച്ചത്.

രാത്രി പത്തുമണിയോടയാണ് അമ്മയോടൊപ്പം രതീഷും സഹോദരനും എത്തിയത്. ഈ സമയം ടോയ്‌ലറ്റിലായിരുന്നു താനെന്നും പുറത്തിറങ്ങി കാര്യമെന്താണെന്ന് ചോദിക്കുന്നതിനിടെ തള്ളിയിടുകയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നുമാണ് ഡോക്ടർ പറയുന്നത്.