
തിരുവനന്തപുരം: അമ്പലമുക്കില്‍ ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന്. നെടുമങ്ങാട് കരിപ്പൂർ ചാരുവിളക്കോണത്ത് വീട്ടിൽ വിനീതമോളാണ് (38) കൊല്ലപ്പെട്ടത്. വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താനാണ് തെളിവെടുപ്പ്.
കേസിലെ പ്രതിയായ കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്പട്ടൂർ രാജീവ് നഗറിൽ ഡാനിയലിന്റെ മകൻ രാജേഷെന്ന രാജേന്ദ്രനെ (39) ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് കൊലപാതക കേസുകളിലെ പ്രതിയാണ് ഇയാൾ. വിനീതയുടെ മാല കണ്ടെത്താനും കഴിഞ്ഞിട്ടില്ല. പ്രതി കന്യാകുമാരിയിലാണ് ആഭരണം വിറ്റത്.
പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തും. ഉള്ളൂർ ജംഗ്ഷനിലെയും പേരൂർക്കടയിലെയും സി.സി ടി.വി ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് കേസിൽ നിർണായക തുമ്പായത്. പേരൂർക്കട ഗവ.ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ ഒരു മാസം മുമ്പാണ് രാജേന്ദ്രൻ ജോലിക്ക് കയറിയത്.
ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയഭാഗത്ത് ചെടികൾക്കിടയിലാണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ പതിനൊന്നുമണി വരെ സമീപവാസികൾ പുറത്തുകണ്ടിരുന്നു. ഉച്ചയ്ക്ക് നഴ്‌സറിയിൽ ചെടിവാങ്ങാനെത്തിയവർ ആരെയും കാണാത്തതിനെ തുടർന്ന് ബോർഡിൽ എഴുതിയിരുന്ന നമ്പരിൽ ഉടമസ്ഥനെ വിളിക്കുകയായിരുന്നു.
തുടർന്ന് വിനീതയെ വിളിച്ചിട്ടും ഫോൺ എടുക്കാതായതോടെ സംശയം തോന്നി ഉടമ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഈ ജീവനക്കാരിയാണ് മൃതദേഹം കണ്ടത്. വിനീതയുടെ നാല് പവനോളം വരുന്ന സ്വർണ മാല കവരാനാണ് ക്രൂരത കാട്ടിയത്. എന്നാൽ വില്പനശാലയിലെ കളക്ഷൻ പണമായ 25,000 രൂപ യുവതിയുടെ ഹാൻഡ് ബാഗിൽ തന്നെയുണ്ടായിരുന്നു.